സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ കടന്നാക്രമിച്ച് തളിപ്പറമ്പ് എം.എല്‍.എ ടി.കെ.ഗോവിന്ദന്‍. രാഗേഷ് രാഷ്ട്രീയത്തില്‍ വരുമ്പോള്‍ പ്ലമിങ്, വയറിങ് തൊഴിലാളിയായിരുന്നു. ഇപ്പോഴത്തെ സ്വത്ത് പരിശോധിക്കാന്‍ വെല്ലുവിളിക്കുന്നു. മൂക്കാതെ പഴുത്തയാളാണ് രാഗേഷ്. ബ്രാഞ്ച് സെക്രട്ടറിയോ ലോക്കല്‍ സെക്രട്ടറിയോ ആവാത്ത രാഗേഷിനെ മുകളില്‍ നിന്ന് കെട്ടിയിറക്കിയതാണ്.
രാഗേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കിയതിന്‍റെ കാരണം നാട്ടില്‍ പാട്ടാണ്. തന്നെ വ്യക്തിപരമായി ആക്രമിച്ചാല്‍ പലതും വിളിച്ചുപറയും. അതിന് ഇടയാക്കരുതെന്നും ടി.കെ.ഗോവിന്ദന്‍ പറഞ്ഞു. രാഗേഷ് ജനിക്കുന്നതിന് മുൻപേ താൻ പാർട്ടി നേതൃത്വത്തിൽ എത്തിയിരുന്നുവെന്നും തന്നെ വിമർശിക്കുന്നതിന് മുൻപ് രാഗേഷ് കണ്ണാടിയിൽ നോക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.. Also Read: പത്തുവര്‍ഷം ഭരിച്ചപ്പോള്‍ അഹങ്കാരം കൂടി; പാര്‍ട്ടിക്കാര്‍ക്ക് വിനയം വേണം: തോമസ് ഐസക്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. തിരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകൾ വിശദീകരിക്കേണ്ട ഘട്ടത്തിൽ, അതിന് വിരുദ്ധമായ കാര്യങ്ങളാണ് പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും ഗോവിന്ദൻ വിമർശിച്ചു. കേന്ദ്രകമ്മിറ്റി കണ്ടെത്തിയ ഒരു കാര്യവും പിണറായി പറഞ്ഞില്ല. തനിക്ക് ഒരിക്കലും തെറ്റ് പറ്റില്ല എന്നാണ് പിണറായി പറഞ്ഞതെന്നും ഗോവിന്ദന്‍ ആരോപിച്ചു
'ഇത് ഏത് പാർട്ടി രീതിയാണ്' എന്ന് ചോദിച്ച ഗോവിന്ദൻ, പിണറായിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി വ്യക്തമാക്കിയതാണ്. എന്നാൽ, ഈ പോരായ്മ പിണറായി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയില്ല. പാർട്ടി തെറ്റുതിരുത്താൻ പോകുന്നില്ലെന്നതിന്റെ ദൃഷ്ടാന്തമാണിതെന്നും ഗോവിന്ദൻ ആരോപിച്ചു.