പുതിയ കെ.പി.സി.സി അധ്യക്ഷനായുള്ള ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെ രാഷ്ട്രീയകാര്യസമിതി വിളിച്ച് കോണ്‍ഗ്രസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് യോഗം. സർക്കാരിന്‍റെ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രചാരണ പരിപാടികൾക്ക് യോഗം രൂപം നല്‍കും. ഡിസിസി പ്രസിഡന്‍റുമാരുടെ മാറ്റവും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളുടെ വീതംവയ്പ് നീളുന്നതും രാഷ്ട്രീയകാര്യസമിതിയില്‍ വരും.
അധികാരകസേരിയില്‍ സര്‍ക്കാര്‍ നൂറ് ദിനം പൂര്‍ത്തിയായതിന് പിന്നാലെയാണ് കെപിസിസി രാഷ്ട്രീയകാര്യസമിതി ചേരുന്നത്. സണ്ണി ജോസഫിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശനും എ.ഐ.സിസി ജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുക്കുന്നുണ്ട്. മന്ത്രിയായതോടെ കെ.പി.സി.സി അധ്യക്ഷ പദവിയില്‍ പൂര്‍ണ ശ്രദ്ധ നല്‍കാനാവാത്ത സണ്ണി ജോസഫ് കഴിഞ്ഞ രാഷ്ട്രീയകാര്യസമിതിയിലും എ.ഐ.സി.സി നേതൃത്വത്തോടും ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ പ്രസിഡന്‍റിനെ നിയമിക്കാനുള്ള ചര്‍ച്ചകളിലേക്ക് ഔദ്യോഗികമായി ഹൈക്കമാന്‍ഡ് കടന്നിട്ടില്ല. ഇക്കാര്യം അജന്‍ഡയില്ലെങ്കിലും നേതാക്കള്‍ ഉയര്‍ത്തും. സര്‍ക്കാരുമായുള്ള ഏകോപനത്തിന് പുതിയ അധ്യക്ഷനും സമിതിയും വേണമെന്ന ആവശ്യം ഉയരും.
ഒരുപിടി എം.പിമാര്‍ പദവിക്കായി അണിയറയില്‍ ചരടുവലി സജീവമാക്കിയിരിക്കെ, ജനപ്രതിനിധികളെ പരിഗണിക്കരുതെന്നും മുഴുവൻ സമയ പ്രസിഡന്‍റ് വേണമെന്നും അഭിപ്രായമുള്ളവരുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഡി.സി.സി പ്രസിഡന്‍റുമാര്‍ എം.എല്‍.എമാരാണ്. വയനാട്, തൃശൂര്‍ ഒഴികെ പന്ത്രണ്ട് ഡി.സി.സി പ്രസിഡന്‍റുമാരും പദവിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരുമാണ്. ബോർഡ്, കോർപറേഷൻ എന്നിവയിലേക്ക് അധ്യക്ഷർ ഉൾപ്പെടെയുള്ളവരുടെ നിയമനം നീളുന്നതിൽ പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്. എൽഡിഎഫ് സർക്കാർ നിയമിച്ചവർ ഇപ്പോഴും കോര്‍പറേഷനുകളുടെ തലപ്പത്തിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നേതാക്കളുടെ വാദം. ബോർഡ്, കോർപറേഷൻ എന്നിവയുടെ വീതംവയ്പ് സംബന്ധിച്ച് യുഡിഎഫ് ഘടകകക്ഷികളുമായി ചർച്ചകൾ പൂർത്തിയാക്കി സെപ്റ്റംബർ ആദ്യവാരം നിയമനം നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം.