മുൻ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീര്‍ കുറുക്കുവഴിയിലൂടെയാണ് അധികാരത്തിലെത്തിയതെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം അസംബന്ധമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. പ്രസ്താവന പാര്‍ട്ടി അവജ്ഞാപൂര്‍വം തള്ളുന്നെന്നും പിണറായി തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശൻ അല്ല .
ആ നിലപാടിനോട് അതിശക്തമായ എതിർപ്പുണ്ട്. അദ്ദേഹത്തിന്റേത് തെറ്റായ നിലപാടാണ്. വെള്ളാപ്പള്ളിക്കെതിരെ നിലപാട് മാറ്റമല്ല, നിലപാട് മാറ്റം എന്ന് നിങ്ങൾക്ക് തോന്നുന്നതാണ്.
വെള്ളാപ്പള്ളിക്കെതിരെ വിമർശനം തന്റേതായ രീതിയിലാണ് പറയുന്നത്. ഷംസീറിനെതിരായ വിമര്‍ശനം വർഗീയ പരാമർശമാണോ എന്ന ചോദ്യത്തിന് ആലോചിച്ച് പറയാമെന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. ഷംസീർ ലീഗാണ് എന്ന് പറഞ്ഞത് വർഗീയതയാണോ, ലീഗ് വർഗീയ പാർട്ടി അല്ലെന്നും സംസ്ഥാനസെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
എ.എൻ.ഷംസീർ ലീഗുകാരനാണെന്നും കമ്യൂണിസ്റ്റുകാരനല്ലെന്നും എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ വെള്ളാപ്പള്ളി പറഞ്ഞതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഷംസീറിന് കമ്യൂണിസ്റ്റ് മനസ്സല്ല, ലീഗ് മനസ്സാണ്. പിണറായിയെപ്പോലുള്ളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയത്. ഷംസീർ ചുളുവിലാണ് അധികാരത്തിൽ എത്തിയതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.