ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ഇടപാടുകളിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചേക്കും. കായിക വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. റിപ്പോർട്ട് പൂർണമായി പരിശോധിച്ച ശേഷം അന്വേഷണ ഏജൻസിയെ നിശ്ചയിക്കാനാണ് സർക്കാർ നീക്കം. വിഷയം ധനകാര്യ വകുപ്പും പ്രത്യേകം പരിശോധിക്കുന്നുണ്ട്. Also Read: നിലവിളിച്ചോടി സ്ത്രീകളും കുട്ടികളും; മലപ്പുറം ചോറും മീനും ഹോട്ടലില്‍ കൂട്ടയടി
സൗഹൃദ മത്സരം കളിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ഔദ്യോഗികമായി സമ്മതിച്ചു എന്ന് കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായി കായിക വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 126 കോടി രൂപ വിദേശത്തേക്ക് അയക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. എന്നാൽ, ഇത്തരമൊരു കരാറോ ഔദ്യോഗിക സമ്മതപത്രമോ ഇല്ലാതെയാണ് സംസ്ഥാന സർക്കാർ സ്പോൺസർക്കു വേണ്ടി കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചത്. Also Read: കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും വിവാഹിതരായി
അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹിമാനാണ് എല്ലാത്തിനും നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്. മന്ത്രിയുടെ വഴിവിട്ട നീക്കങ്ങൾക്ക് അന്നത്തെ ചീഫ് സെക്രട്ടറി ഒത്താശ ചെയ്തു നൽകിയെന്നും കണ്ടെത്തലുണ്ട്. നിയമവിരുദ്ധമായി സ്വകാര്യ സ്പോൺസർമാർക്ക് ആനുകൂല്യങ്ങൾ നൽകാനും പൊതുമുതൽ വിട്ടുനൽകാനും വഴിവിട്ട ഇടപെടലുകൾ നടന്നു. സാമ്പത്തിക തട്ടിപ്പും വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടോ എന്ന് വിജിലൻസും കേന്ദ്ര ഏജൻസികളും അന്വേഷിക്കണമെന്നാണ് കായിക വകുപ്പിന്റെ റിപ്പോർട്ടിലെ പ്രധാന ശുപാർശ.