ഹർ ഘർ തിരംഗയുടെ ഭാഗമായി വന്ദേമാതരം പൂർണമായി ആലപിക്കണമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നുള്ള ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം വിവാദത്തിൽ ആയതോടെ ഉണ്ടായ ആശയക്കുഴപ്പത്തിൽ സർക്കാർ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ച് കേരളത്തിൽ പൂർണമായും വന്ദേമാതരം ആലപിക്കേണ്ട എന്ന് മന്ത്രിമാർ പറയുമ്പോഴും ഇതിനായി നിർദ്ദേശം നൽകിയ ചീഫ് സെക്രട്ടറിയുടെ ഓഫിസ് തദ്ദേശ വകുപ്പിൽ നൽകിയ നിർദ്ദേശം പിൻവലിച്ചിട്ടുമില്ല. Also Read: വാഹന പരിശോധന നടത്തും, പിഴ ഈടാക്കില്ല; 'പണി'മുടക്കിന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
ലോക് ഭവന്‍റെ നിർദ്ദേശം അനുസരിച്ചാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരം എന്നായിരുന്നു സർക്കാരിന്റെ ആദ്യത്തെ നിലപാട്. എന്നാൽ ഇത്തരത്തിലുള്ള നിർദ്ദേശം നൽകിയിട്ടില്ല എന്ന് ഗവർണറുടെ ഓഫിസ് അറിയിച്ചതോടെയാണ് കേരളത്തിൽ പൂർണമായും പാടില്ല എന്ന് മന്ത്രിമാർ വ്യക്തമാക്കുന്നത്. എന്നാൽ വന്ദേ മാതരം കൂട്ടമായി ആലപിക്കണം എന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദേശത്തിൻ ഉള്ളത്. കൂട്ടമായി വന്ദേമാതരം ആരംഭിക്കുമ്പോൾ സർക്കാർ നിർദ്ദേശം അനുസരിച്ച് പൂർണ്ണമായും ആലപിക്കണമെന്ന വാദവും നിലനിൽക്കുന്നുണ്ട്. അതേസമയം, വന്ദേമാതരം മുഴുവനും ആലപിക്കണമെന്നും അതാണ് തന്റെ സന്ദേശമെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വ്യക്തമാക്കി.
വന്ദേമാതരം ഗാനാലാപന സര്‍ക്കുലര്‍ വിവാദത്തില്‍ എല്ലാം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. ഓരോ മന്ത്രിമാരും പ്രത്യേകം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഓരോ മന്ത്രിമാരും പ്രത്യേകം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നു കൂടി വിദ്യാഭ്യാസ മന്ത്രി പറഞ്ഞതോടെ ഇക്കാര്യം മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്ന് വ്യക്തമായി. വ്യാഴാഴ്ചയാണ് മന്ത്രിസഭാ യോഗം.
എല്ലാവീട്ടിലും ദേശീയപതാക എന്ന പദ്ധതിയുടെ ഭാഗമായാണ് ചീഫ് സെക്രട്ടറി തദേശ സെക്രട്ടറിക്ക് കത്തയതെങ്കിലും രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തില്‍ മന്ത്രിസഭയുടെ തീരുമാനത്തിന് ഇക്കാര്യം വിടണമെന്ന് ചില മന്ത്രിമാരെങ്കിലും പറയുന്നുണ്ട്. വന്ദേമാതരം ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കുന്നെങ്കില്‍ പതിവുപോലെ രണ്ടു ഖണ്ഡിക മതി എന്ന അഭിപ്രായവും ചില മന്ത്രിമാര്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെപോലെ ദേശീയ ഗാനം മാത്രം ആലപിച്ചാല്‍മതിയെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.