പി.എം. ശ്രീ (PM-SHRI) പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുഡിഎഫ് തീരുമാനം. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറുമായി ധാരണാപത്രം ഒപ്പിട്ട സ്ഥിതിക്ക് പദ്ധതിയില്‍നിന്ന് പിന്‍മാറാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി സംസ്ഥാനത്തെ ഏതൊക്കെ സ്കൂളുകളില്‍ നടപ്പാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ഫണ്ട് ഔദാര്യയല്ലെന്നും, അത് നേടിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ മദ്യനയവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. മദ്യനയത്തിലെ വിവിധ വശങ്ങളും വീര്യം കുറഞ്ഞ മദ്യത്തിന്റെ സാധ്യതകളും ഈ സമിതി വിശദമായി പഠിക്കും. ബോർഡ്, കോർപറേഷൻ പദവികളുടെ വിഭജനം ഉടൻ പൂർത്തിയാക്കുമെന്നും യോഗത്തിൽ തീരുമാനമായി. മുന്നണി മര്യാദകൾ പാലിച്ച് എൽഡിഎഫുകാർ പദവികൾ സ്വയം ഒഴിയണമെന്നും യോഗം ആവശ്യപ്പെട്ടു.
അതേസമയം, യുഡിഎഫ് നിലപാടിനെതിരെ എൽഡിഎഫ് രംഗത്തെത്തി. യുഡിഎഫിന്റേത് കാപട്യമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. എൽഡിഎഫ് പദ്ധതിയിൽ ഒപ്പിട്ടെങ്കിലും പിന്നീട് പിന്മാറാൻ കത്ത് നൽകിയിട്ടുണ്ടെന്നും പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എസ്.എസ്.കെ (SSK) വഴിയുള്ള അർഹതപ്പെട്ട ഫണ്ടാണ് ലഭിച്ചതെന്നും യുഡിഎഫ് നിലപാട് പരിഹാസ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.