ട്വന്റി ട്വന്റി പാർട്ടിയില്‍ ചേരുമ്പോൾ സാമ്പത്തിക ഭദ്രതയോ കേന്ദ്ര ബോർഡുകളിൽ പദവിയോ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന അഖിൽ മാരാറുടെ ശബ്ദരേഖ പുറത്തുവിട്ട് ട്വന്റി ട്വന്റി. സാബു ജേക്കബ് വഞ്ചിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അഖിൽ മാരാർ പാർട്ടി വിട്ടിരുന്നു. ഇതിന് മറുപടിയായാണ് പാർട്ടി നേതൃത്വം ഇപ്പോൾ ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്.
രാഷ്ട്രീയത്തിൽ തുടരണമെങ്കിൽ കൃത്യമായ സാമ്പത്തിക സഹായമോ സ്ഥാനമോ ആവശ്യമാണെന്ന് ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ദേശീയ പാർട്ടി എന്ന നിലയിൽ ബിജെപിക്ക് എവിടെയും സ്വീകാര്യതയുണ്ടെന്നും, അതുമല്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും ബോർഡുകളിൽ പദവി വാങ്ങി നൽകണമെന്നും അഖിൽ മാരാർ ആവശ്യപ്പെടുന്നതാണ് ശബ്ദരേഖയിലുള്ളത്. കൊട്ടാരക്കര സീറ്റ് നൽകാത്തതുതുടർന്നാണ് അഖില്‍ കോണ്‍ഗ്രസിനെതിരെ നിലപാട് സ്വീകരിച്ച് ട്വന്റി ട്വന്റിക്കൊപ്പം ചേര്‍ന്നത്.
സാബു എം. ജേക്കബ് തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും അഖില്‍ പുറത്തുവിട്ടിരുന്നു. ബിഗ് ബോസ് ഇമേജ് മാത്രം മുൻനിർത്തി രാഷ്ട്രീയത്തിലിറങ്ങി വിലപേശൽ നടത്തുന്ന സമീപനമാണ് അഖിൽ മാരാരുടേതെന്ന് ട്വന്റി ട്വന്റി പ്രതിരോധിക്കുന്നത്. രാഷ്ട്രീയത്തെ ബിഗ് ബോസ് നിലവാരത്തിലേക്ക് താഴ്ത്തിക്കെട്ടുന്നതാണ് ഇത്തരം ചേരിപ്പോരുകളെന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.