ഗവൺമെന്റ് പ്ലീഡർ നിയമനവിവാദത്തിൽ അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനം നേടിയ ജിയോണ ജെയിംസിനെ മാറ്റണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയില്ല. നിയമന ഉത്തരവിറങ്ങിയതും ശുപാർശ വന്ന വഴിയും മുഖ്യമന്ത്രി സൂചിപ്പിച്ചതായാണ് വിവരം. കെഎസ്‌യു സംസ്ഥാന ഭാരവാഹികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എസ്എഫ്ഐ പശ്ചാത്തലമുള്ള ജിയോണയെ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നില്‍ ഉയർത്തിയിട്ടുണ്ടെന്നും സർക്കാരിൽ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടിക്കാഴ്ചയ്ക്ക് ശേഷം അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും കെഎസ്‌യുവിലൂടെ വന്നയാളല്ലേ, അപ്പോ ഞങ്ങളുടെ വികാരവും അദ്ദേഹം ഉൾക്കൊള്ളും. സംഘടനയുടെ ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. കെഎസ്‌യുവിന്റെ ന്റെ വികാരം ഉള്‍ക്കൊണ്ട് നടപടി പ്രതീക്ഷിക്കുന്നു. സര്‍ക്കാരിനെതിരെ കെ.എസ്.യു എന്ന് പറയേണ്ടതില്ല. സര്‍ക്കാര്‍ ഞങ്ങളുടേതുകൂടിയെന്ന് അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളോടു വിശദീകരിച്ചു.
ഗവൺമെന്റെ പ്ലീഡർ നിയമന കെഎസ്‌യു കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വിഷയം സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. വിവാദത്തിൽ ചേരിത്തിരിഞ്ഞ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ കെഎസ്‌യു അധ്യക്ഷനെ പരസ്യമായി പ്രശംസിച്ചും പിന്തുണച്ചും വി.എം സുധീരനും വിവാദത്തിൽ കക്ഷിചേർന്നു. പ്രവർത്തകർക്ക് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്ന് കെ.സി.വേണുഗോപാലും,കെഎസ്‌യു അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. അലോഷ്യസിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചപ്പോൾ, തേവര കോളേജിലെ പരിപാടിക്ക് തിരക്കിനിടയിൽ മുഖ്യമന്ത്രി അലോഷ്യസിനെ കണ്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ വിശദീകരിച്ചു.
ഉമ്മൻചാണ്ടി അനുസ്മരണത്തിനിടെ, നാടകീയമായാണ് വി എം സുധീരൻ കത്തി നിൽക്കുന്ന കെഎസ്‌യു മുഖ്യമന്ത്രി പോരിൽ കക്ഷിയായത്. വേദിയിലുണ്ടായിരുന്ന അലോഷ്യസ് സേവ്യറിന് വിളിച്ച് അടുത്ത് നിർത്തി പ്രശംസിച്ച് കെഎസ്‌യുവിന്റെ പാരമ്പര്യം എടുത്തുപറഞ്ഞു.