ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ. കാൽ എടുക്കുന്നതിന് മുൻപ് കാറിന്റെ ഡോർ അടയ്ക്കുകയാണോ എന്നാണ് പിണറായി ചോദിച്ചത്. ഡൽഹി കേരള ഹൗസിൽനിന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സുർജിത് ഭവനിലേക്ക് ഇറങ്ങുകയായിരുന്നു പിണറായി. നിങ്ങള്‍ക്ക് ന്യൂസ് വേണം എന്നുവച്ചിട്ട് വാതിലടയ്ക്കണ്ടേയെന്നും പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുന്നു.
അതേസമയം വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തില്‍ സിപിഎം രണ്ടുതട്ടില്‍ തുടരുകയാണ്. ഈ ഭിന്നാഭിപ്രായങ്ങളില്‍ പിണറായിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന. ഈ അഭിപ്രായത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പിന്താങ്ങി. എന്നാല്‍ വിവാദമാക്കേണ്ട എന്നു പറയുന്നതില്‍ കാര്യമില്ലെന്നായിരുന്നു തോമസ് ഐസകിന്റെ അഭിപ്രായം.
അതിനിടെ വിഴിഞ്ഞത്തില്‍ സിപിഎമ്മിന് ഒറ്റ അഭിപ്രായമേയുള്ളൂവെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരം വാങ്ങാതെ ഡീലുണ്ടാക്കിയതില്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടെതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ' സിപിഎമ്മിന് ഒറ്റ അഭിപ്രായമേയുള്ളൂ. 25 ശതമാനത്തിലധികം ഷെയര്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദം വാങ്ങണം. അനുവാദം വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണ്? അതിന് മറുപടി പറയാന്‍ രാഹുല്‍ഗാന്ധിക്കുള്‍പ്പടെ ഉത്തരവാദിത്തമുണ്ട്. മംഗലാപുരത്തേക്ക് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ പോയ കാര്യത്തിലുള്‍പ്പടെ വ്യക്തതയോടെ മുഖ്യമന്ത്രി ഇന്നേ വരെ മറുപടി പറഞ്ഞിട്ടില്ല. അദാനിക്ക് എല്ലാ പിന്തുണയും നല്‍കുന്നത് സിപിഎമ്മാണെന്നായിരുന്നു നേരത്തേ സതീശന്‍റെ ആരോപണം. അതായിരുന്നില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോയെന്നും എം.വി ഗോവിന്ദന്‍.