സണ്ണി ജോസഫ് മന്ത്രിയായതോടെ നാഥനില്ലാകളരിയായി മാറിയ കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ നിയോഗിക്കാനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ്. മദ്യനയം ഉൾപ്പെടെ ചർച്ച ചെയ്യാൻ കെപിസിസി യോഗം വിളിക്കണം എന്ന് ഭാരവാഹികളിൽ ചിലർ ആവശ്യപ്പെട്ടിരിക്കെ, പുതിയ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിൽ യോഗം ചേരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം വച്ച് ജനപ്രതിനിധികളെ മാറ്റി നിർത്തണം എന്നാണ് ആവശ്യമെങ്കിലും അത് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ. എഐസിസിയ്ക്കും ഇതേ നിലപാടാണ്.
അതേസമയം, പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നകാര്യത്തില്‍ പരിഹാസരൂപേണയായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. പുതിയ അധ്യക്ഷനെ നിയമിക്കുന്നതിന് സമയം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ചോദ്യത്തോടുള്ള സണ്ണി ജോസഫിന്‍റെ മറുപടി.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. പരിഗണിക്കേണ്ട സമയത്ത് പരിഗണിച്ചില്ല, ഇപ്പോള്‍ പരിഗണിക്കുന്നെങ്കില്‍ സന്തോഷം. പാര്‍ട്ടി ഏല്‍പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റാന്‍ താന്‍ കടപ്പെട്ടനാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കെപിസിസി പുനഃസംഘടന എങ്ങനെ വേണമെന്ന് എഐസിസി തീരുമാനിക്കുമെന്നയിരുന്നു മന്ത്രി എ.പി അനില്‍കുമാറിന്‍റെ പ്രതികരണം. എന്തുമാനദണ്ഡം വേണമെന്ന് തീരുമാനിക്കുന്നതും എ.ഐ.സി.സിയാണെന്ന് മന്ത്രി പറഞ്ഞു