mv-govindan-2

മദ്യനയത്തില്‍ എല്‍ഡിഎഫ് നിലപാട് പറഞ്ഞ് എംവി.ഗോവിന്ദന്‍. കശുമാങ്ങയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യ ഉല്‍പാദനം എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഫയല്‍ താഴേയ്ക്ക് വിട്ടത്. വില്‍പനയോ, നികുതിയോ അന്ന് ചര്‍ച്ച ചെയ്തില്ല. എന്നാല്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ വി.ഡി സതീശന്‍ എടുത്ത നിലപാട്  ഇരട്ടത്താപ്പാണ്. വേഗത്തിലുള്ള ഫയല്‍നീക്കം ദുരൂഹമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

 

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതിലൂടെ എക്സൈസിന് അറുനൂറ് കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ ഫയലിൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാൽ പുതിയ സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കകം കോൺഗ്രസ് നേതൃത്വവുമായി പോലും ചർച്ച ചെയ്യാതെയാണ് ഈ നയം ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നിർവചനം വ്യക്തമാക്കാനാണ് ഫയൽ നീക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. 

 

അതേസമയം,  വീര്യം കുറഞ്ഞ മദ്യത്തിന് വിൽപ്പന അനുവദിക്കുന്ന മദ്യനയം പരിശോധിക്കാൻ യുഡിഎഫ് ഉപസമിതി വന്നേക്കും . യുഡിഎഫ് യോഗം ചേർന്ന് പ്രാഥമിക ചർച്ചകൾക്ക് ശേഷം ആകും രൂപീകരണം. മുന്നണി നേതൃത്വം അന്തിമതീരുമാനം  എടുക്കും വരെ നികുതി ഘടന ധനബില്ലിൽ നിന്ന് ഒഴിവാക്കില്ല. മദ്യനയത്തിന്റെ ഔദ്യോഗിക ചർച്ചകളിലേക്ക് എക്സൈസ് വകുപ്പ് അടുത്തമാസം കടക്കും.   യുഡിഎഫ് ഉപസമിതി തയ്യാറാക്കുന്ന റിപ്പോർട്ടും കൂടി പരിഗണിച്ചാകും എക്സൈസ് വകുപ്പ് മദ്യനയത്തിന് അന്തിമരൂപം നൽകുക

 

വീര്യംകുറഞ്ഞ മദ്യം വില്‍ക്കാനുള്ള നയത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. വീര്യംകുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച് മദ്യദുരന്തമുണ്ടാകും. സമ്പൂര്‍ണ മദ്യനിരോധനം ഇപ്പോള്‍ സാധ്യമല്ല. കുടിക്കുന്നവര്‍ക്ക് നല്ല മദ്യം കൊടുക്കാനാണ് കെ.കരുണാകരന്‍ ബെവ്കോ തുടങ്ങിയത്. വിദ്യാര്‍ഥികള്‍ക്ക് മദ്യം കൊടുക്കില്ല. മദ്യനയം പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത ശേഷമേ നടപ്പാക്കുവെന്നും മന്ത്രി പറഞ്ഞു. 

 

കൂടിയാലോചനയില്ലാതെ വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതിയെന്നത് നടപ്പാക്കില്ലന്ന് റവന്യു വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തേ നയപരമായ തീരുമാനമെടുക്കൂ.  തെറ്റാണന്ന തോന്നലുണ്ടായാല്‍ തിരുത്തുന്നതില്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ തടസങ്ങളില്ല. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. 

ENGLISH SUMMARY:

CPM State Secretary M.V. Govindan has said the previous LDF government had approved the production of low-alcohol beverages from cashew apples but had not discussed taxation or commercial sales. He criticised the new government's liquor policy, alleging it was introduced without adequate consultation. The UDF is likely to form a subcommittee to review the proposal, while ministers have offered differing views on tax concessions and implementation.