തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ വീണ്ടും സിപിഎം തീരുമാനിച്ചു. മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ വി.ശിവന്‍കുട്ടിയുടെ പ്രതിഷേധം വകവയ്ക്കാതെയാണ് തീരുമാനം. പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്നവരെ പാർട്ടി നേതൃസ്ഥാനത്തിലേക്ക് നിയോഗിക്കരുത് എന്നായിരുന്നു സിപിഎമ്മിന്റെ പൊതു കീഴ്‌വഴക്കം. ഇതു മറികടന്നാണ് രണ്ടുതവണ വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആക്കിയത്. അന്നുമുതൽ തിരുവനന്തപുരത്ത് സിപിഎമ്മിൽ കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിച്ച ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ ശിവന്‍കുട്ടി പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചവർ പാർട്ടി സ്ഥാനങ്ങൾ ഒഴിയണമെന്ന മാനദണ്ഡം വി ജോയിക്ക് മാത്രം എന്തുകൊണ്ട് ബാധകമല്ല എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം.
തിരഞ്ഞെടുപ്പില്‍ ജോയി ജോയ് വർക്കലയിൽ മത്സരത്തിന് ഇറങ്ങിയതോടെ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എ.എ. റഹീമിന് നൽകിയിരുന്നു. വർക്കലയിൽ വീണ്ടും ജോയ് വിജയിച്ചതോടെ പാർട്ടിക്ക് പൂർണ്ണസമയ ജില്ലാ സെക്രട്ടറി വേണമെന്ന ആവശ്യമുയർന്നു. തെരഞ്ഞെടുപ്പിൽ തോറ്റു സ്ഥാനങ്ങളൊന്നും ഇല്ലാതെ നിൽക്കുന്ന ശിവൻകുട്ടി സ്ഥാനത്തിനായി താൽപര്യം അറിയിക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞദിവസം എകെജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിളിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജോയിയെ വീണ്ടും ജില്ലാ സെക്രട്ടറിയാക്കാൻ തീരുമാനമെടുത്തു. ഇതില്‍ സംസ്ഥാന സെക്രട്ടറിയോട് തന്നെ ശിവന്‍കുട്ടി തന്‍റെ അമര്‍ഷം അറിയിക്കുകയും ചെയ്തു.
ശിവന്‍കുട്ടിക്ക് പുറമെ കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളും ജോയിയെ വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പുതിയ ആളുകളെ കൊണ്ടുവരണമെന്ന് ചിലരും ശിവന്‍കുട്ടിയെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് ചിലരും വാദിച്ചു. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് ജോയിയെ തന്നെ ഔദ്യോഗികമായി ഒടുവില്‍ പ്രഖ്യാപിക്കുകയായിരുന്നു.