FILE PHOTO: India's Oil Minister Dharmendra Pradhan poses after an interview with Reuters in New Delhi, India, May 5, 2016. To match Interview INDIA-ENERGY/ REUTERS/Adnan Abidi/File Photo
രാജ്യത്തെ ഇളക്കിമറിച്ച യുവജനപ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്രമന്ത്രിപദം രാജിവച്ച ധര്‍മേന്ദ്ര പ്രധാന്‍ ഒഡീഷ മുഖ്യമന്ത്രിയായേക്കും. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആലോചിക്കുന്നു. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പദവിയല്ല വലുതെന്ന് അമിത് ഷാ പറഞ്ഞു. പരീക്ഷാക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചേക്കും. യുവാക്കളെ തല്ലിച്ചതച്ചതിന് പ്രധാനമന്ത്രി മാപ്പുപറയണം എന്ന് കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
നിലവിലെ നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കുന്നത്. പരീക്ഷ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഫാസ്റ്റ് ട്രാക് കോടതികളാണ് കേസ് പരിഗണിക്കുക. കുറ്റപത്രം സമര്‍പ്പിച്ച് മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കും. വ്യക്തിഗത കുറ്റകൃത്യത്തിന് അഞ്ചുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ. പിഴ 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമാക്കി ഉയര്‍ത്തും. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷ അഞ്ചില്‍ നിന്ന് ഏഴുവര്‍ഷമാക്കും. പിഴ ഒരു കോടിയില്‍ നിന്ന് 10 കോടിയാക്കണം എന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിനാല്‍ പാര്‍ലമെന്‍റ് നടപടികളുമായി പ്രതിപക്ഷം സഹകരിച്ചേക്കും. അതേസമയം മറ്റ് ആവശ്യങ്ങളില്‍ എന്തു നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം എന്ന് കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. രാജ്യം മോദിക്ക് നോട്ടിസ് നല്‍കി. കുട്ടികളെ പേപട്ടികളെ തല്ലും പോലെ തല്ലിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍ മറുപടി പറയണം എന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. യുവതയുടെ സമരമെന്ന് വിശേഷിപ്പിച്ച കെ.സി.വേണുഗോപാല്‍ സി.ജെ.പിയുടെ പേരെടുത്തു പറയാതിരുന്നത് ശ്രദ്ധേയമായി.