ആലപ്പുഴയിലെ രക്ഷാപ്രവർത്തനക്കേസിൽ കോടതി ഉത്തരവില്‍ നിരാശയില്ലെന്നും നീതി കിട്ടും വരെ പോരാടാനാണ് തീരുമാനമെന്നും മര്‍ദനമേറ്റ എ.ഡി.തോമസ് എംഎല്‍എ. കോടതിയുടെ സ്വഭാവത്തെകുറിച്ച് പറയാന്‍ തനിക്ക് പരിമിതിയുണ്ടെന്നും എ.ഡി.തോമസ് പറഞ്ഞു. രക്ഷാപ്രവർത്തന മർദ്ദനക്കേസിൽ പ്രതികളായ അഞ്ച് പോലീസുകാർക്കും മുൻകൂർ ജാമ്യം ലഭിച്ച കോടതി വിധിയിൽ പ്രതികരിച്ച് എ.ഡി. തോമസ് എം.എൽ.എയും അജയ് ജുവൽ കുര്യാക്കോസും.
തീർത്തും നിരാശാജനകമായിട്ടുള്ള ഒരു വിധിയാണ് ഇന്ന് ഉണ്ടായിരിക്കുന്നതെന്ന് എ.ഡി. തോമസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളിൽ നിന്ന് ഇത്തരം ഒരു വിധി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാലും നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ടും പല കാര്യങ്ങളും തുറന്നുപറയാൻ പരിമിതികളുണ്ട്. എങ്കിലും ഈ നിയമപോരാട്ടം ഏതറ്റം വരെയും തുടരുമെന്നും, 'നീതി നേടുന്ന വരെ പോരാടാനാണ് ഞങ്ങൾ രണ്ടുപേരുടെയും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പാർട്ടിയുടെയും മുന്നണിയുടെയും പൊതുജനങ്ങളുടെയും വലിയ പിന്തുണയുണ്ട്. എസ്.ഐ.ടി അന്വേഷണം സത്യസന്ധവും യുക്തവുമായ രീതിയിലാണ് മുന്നോട്ട് പോയത്. അന്വേഷണ സംഘത്തിന്റെ ഇടപെടലിൽ യാതൊരു വീഴ്ചയുമില്ല. കോടതി നടപടിക്രമങ്ങൾക്കിടയിലാണ് വീഴ്ചയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയിൽ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ അക്രമം നടന്നോ എന്ന് കോടതി സംശയം പ്രകടിപ്പിച്ച കാര്യവും അദ്ദേഹം പരാമർശിച്ചു. വിധിപ്പകർപ്പ് വിശദമായി പരിശോധിച്ച ശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരവ് തിരിച്ചടിയായി കാണുന്നില്ലെന്നും അപ്പീല്‍ നല്‍കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിലെ സാങ്കേതികപ്പിഴവാണോ ജാമ്യം ലഭിക്കാന്‍ കാരണമെന്ന് പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.