അരൂര്‍ എംഎല്‍എ ഷാനിമോൾ ഉസ്മാന്‍ പതിനാറാം കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കര്‍. സഭയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ക്ക് 99 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി പട്ടാമ്പിയിൽ നിന്നുള്ള സിപിഐ അംഗം മുഹമ്മദ് മുഹ്സിനാണ് മല്‍സരിച്ചത്. മുഹ്സിന് 34 വോട്ട് ലഭിച്ചു. ഇതോടെ കേരള നിയമസഭയ്ക്ക് 35 വര്‍ഷത്തിന് ശേഷമാണ് ഒരു വനിതാ ഡപ്യൂട്ടി സ്പീക്കര്‍ വരുന്നത്. സഭയിലെ നാലാം വനിത ഡപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍.
അതേസമയം, ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി മത്സരിച്ചില്ല. ഭരണപക്ഷ നിരയിലെ ആബിദ് ഹുസൈന്‍ തങ്ങളും സന്ദീപ് വാരിയരും സഭയില്‍ ഹാജരല്ലാത്തതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നിരയിനെ സി.കെ.ഹരീന്ദ്രനും സഭയില്‍ വന്നില്ല.
സഭയുടെ ആദ്യ സമ്മേളനവും ഇന്ന് പുനരാരംഭിച്ചു. ചോദ്യോത്തരവേള ഇല്ല. ശൂന്യവേളയും, ശ്രദ്ധ ക്ഷണിക്കലും അടിയന്തര പ്രമേയവും സഭാ നടപടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ശ്രദ്ധ ക്ഷണിക്കലായി സഭയുടെ മുന്നിലേക്ക് എത്തും. ഇന്ധനവിലക്കയറ്റം പ്രതിപക്ഷം ഉന്നയിക്കും. എല്‍ഡിഎഫ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും. ശൂന്യവേളയിലായിരിക്കും അടിയന്തര പ്രമേയം.
പിന്നാലെ എം.വിൻസെന്റ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കും. നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയും ഇന്ന് ആരംഭിക്കും. നാളെയും മറ്റന്നാളുമായി ചർച്ച പൂർത്തീകരിക്കും. 19നാണ് വി.ഡി.സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ്.