പെരുമ്പാവൂർ കോടനാട് പാറമടയിൽ മുങ്ങിമരിച്ച മോഡലിനെ പഴിച്ച് ഡൽഹിയിലെ ഫാഷൻ ബ്രാൻഡിങ് കമ്പനിയായ കാർത്തിക്ക് റിസേർച്ച്. പരസ്യ ചിത്രീകരണത്തിൽ നീന്തൽ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നുവെന്നാണ് വിശദീകരണം. ദിവ്യാൻഷു ജോഷിയുടെ മരണത്തിന് പിന്നാലെ ലോക്കേഷനിൽ മോഡലുകളുടെ സുരക്ഷയെപ്പറ്റിയുള്ള ചർച്ചകൾ സജീവമായതോടെയാണ് കമ്പനിയുടെ വിശദീകരണം.
കഴിഞ്ഞ മാസം 28നാണ് കോടനാട് പെട്ടമലയിലെ പാറമടയിൽ രാജ്യന്തര ഫാഷൻ മോഡലായ ഡൽഹി സ്വദേശി ദിവ്യാൻഷു ജോഷി മുങ്ങി മരിക്കുന്നത്. ഫാഷൻ ബ്രാൻഡിങ്ങ് കമ്പനിയായ കാർത്തിക്ക് റിസേച്ചിന്‍റെ പരസ്യ ചിത്രീകരണത്തിനാണ് ദിവ്യാൻഷു കേരളത്തിലെത്തിയത്. അപകട സമയത്ത് ദിവ്യാൻഷുവിന്‍റെ ഒപ്പം പരസ്യ ചിത്രീകരണത്തിന് എത്തിയ ആളുകൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ കാർത്തിക്ക് റിസേർച്ച് കമ്പനി നൽകിയ വാർത്താ കുറിപ്പിൽ സംവിധായകനും ഡിസൈനറും ഫോട്ടോ ഗ്രാഫറും ഉൾപെടെ സ്ഥലത്ത് സ്ഥലത്ത് ഉണ്ടായിരുന്നതായും വിശദീകരിക്കുന്നുണ്ട്.
ഇതിനു പിന്നാലെയാണ് മോഡലുകളുടെ ലോക്കേഷനിലെ സുരക്ഷയെപ്പറ്റിയുള്ള ചർച്ചകളും ചുടുപിടിച്ചത്. ഇതോടെയാണ് ദിവ്യാൻഷു സ്വയം അപകടത്തിൽപ്പെട്ടതാണന്നുള്ള രീതിയിൽ വിശദീകരണം കാർത്തിക്ക് റിസേർച്ച് പുറത്തിറക്കിയത് നീന്തൽ ഉൾപ്പെടുത്തിയുള്ള ഒരു ചിത്രീകരണവും കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് കമ്പനി അധികൃതരുടെ വാദം. കൊച്ചിയിൽ നിന്നുള്ള പരസ്യ നിർമ്മാണ കമ്പനിക്കായിരുന്ന ചിത്രീകരണത്തിനുള്ള പ്രദേശിക എകോപന ചുമതല ഉണ്ടായിരുന്നത്.