to-mohanan-oath-sabha

കണ്ണൂര്‍ എംഎല്‍എ ടി.ഒ മോഹനന് തന്‍റെ സത്യപ്രതിജ്ഞ അല്‍പം സ്പെഷ്യലാണ്. പൊതുപ്രവര്‍ത്തകനാണെങ്കിലും ആദ്യമായാണ് അദ്ദേഹം കേരള നിയമസഭയുടെ ഉള്‍വശം കാണുന്നത്. അതും എംഎല്‍എ ആയി എന്നതാണ് സവിശേഷത. മുന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ 18551 വോട്ടിന് തോല്‍പ്പിച്ചാണ് ടി.ഒ. മോഹനന്‍ കണ്ണൂര്‍ സീറ്റ് തിരിച്ചു പിടിച്ചത്. 

വര്‍ഷങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തന ജീവിതത്തിനിടെ പലതവണ തലസ്ഥാനത്ത് പോയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും അദ്ദേഹം നിയമസഭയില്‍ സന്ദര്‍ശകനായി കയറിയിട്ടില്ല. അത് ബോധപൂര്‍വമുള്ള തീരുമാനമായിരുന്നു. വെറുമൊരു സന്ദര്‍ശകനായി നിയമസഭയില്‍ കയറില്ലെന്ന തീരുമാനം. കയറുകയാണെങ്കില്‍ ഒരു എംഎല്‍എ ആയി മാത്രമേ കയറൂ.. പഠനകാലത്തെടുത്ത ആ "പ്രതിജ്ഞ" ഇന്ന് സത്യപ്രതി‍ജ്ഞയ്ക്കെത്തിയതിലൂടെ നിറവേറ്റിയിരിക്കുകയാണ് ടി.ഒ മോഹനന്‍. കണ്ണൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും മക‍ള്‍ക്കുമൊപ്പമാണ് ടി.ഒ മോഹനന്‍ നിയമസഭയിലേക്ക് സത്യപ്രതി‍ജ്ഞക്ക് എത്തിയത്.

കണ്ണൂർ കോർപറേഷൻ മുൻ മേയറായിരുന്ന ടി.ഒ.മോഹനൻ കെഎസ്‌യുവിലൂടെയാണു രാഷ്ട്രീയരംഗത്തെത്തിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി അംഗം എന്നീ നില‍കളിൽ പ്രവർത്തിച്ചു. കണ്ണൂർ, തലശ്ശേരി കോടതികളിൽ അഭിഭാഷകനായിരുന്നു. 2010ൽ നഗരസഭാ വൈസ് ചെയർമാനും 2015ൽ കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷനുമായി. 2020 മുതൽ 3 വർഷം കോർപറേഷൻ മേയറായി. നിയമസഭയിലേക്ക് ജയിക്കുന്നത് ഇതാദ്യമായാണ്. 

ENGLISH SUMMARY:

T.O. Mohanan, the Kannur MLA, had a special oath-taking ceremony as it was his first time inside the Kerala Legislative Assembly as a Member of the Legislative Assembly. After years of public service, he fulfilled a long-held promise to enter the assembly only as an elected representative.