Image: Manorama
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതിയിൽ പങ്കെടുത്തവര്‍ കയ്യുയര്‍ത്തി. ആർക്കെങ്കിലും സംസ്ഥാന സമിതിയിൽ വിയോജിപ്പുണ്ടോ എന്നറിയാനായിരുന്നു വോട്ടെടുപ്പിലെ സമാനമായ കൈ ഉയർത്തൽ നീക്കം. പിണറായി വിജയനെ പിന്തുണക്കുന്നവർ കൈ ഉയർത്താൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളോട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് ആവശ്യപ്പെട്ടത്. എതിർക്കുന്നവരുണ്ടെങ്കിലും കൈ ഉയർത്താമെന്നും നേതൃത്വം അറിയിച്ചു.
എന്നാൽ സംസ്ഥാന സമിതിയിൽ എല്ലാവരും പിണറായിയെ പിന്തുണക്കുകയായിരുന്നു. ഒരാൾ പോലും എതിർപ്പ് ഉയർത്തിയില്ല. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ സംസ്ഥാന സമിതിയിൽ വിയോജിപ്പുണ്ടായില്ല എന്ന് വരുത്തി തീർക്കാനാണ് മുൻകൂട്ടി കൈ ഉയർത്തൽ ആവശ്യപ്പെട്ടത്.
എന്നാൽ ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നും റിപ്പോർട്ടുകൾ അംഗീകരിക്കാൻ പോലും കൈ ഉയർത്താൻ പറയാറുണ്ടെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യതയില്ലെന്ന് ആദ്യം സൂചനകൾ വന്നിരുന്നു. എന്നാൽ പിണറായി അല്ലാതെ മറ്റൊരാൾ പ്രതിപക്ഷനേതൃ പദവിയിൽ തൽക്കാലം വേണ്ടെന്ന് സിപിഎം നേതാക്കൾക്കിടയിൽ നേരത്തെ ധാരണയായിരുന്നു.
വി ഡി സതീശൻ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ പ്രതിപക്ഷ നേതാവിനെയും പ്രഖ്യാപിക്കുകയായിരുന്നു. പിണറായിക്ക് ആരും എതിരില്ലെന്ന് വരുത്തി തീർക്കാൻ കൂടിയാണ് സംസ്ഥാന സമിതിയിൽ കൈ ഉയർത്തൽ നടത്തിച്ച് തീരുമാനമെടുപ്പിച്ചത്. സാധാരണഗതിയിൽ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന സമിതിയിൽ അറിയിക്കുക മാത്രമാണ് പതിവ്.