ഏരിയ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ഉള്‍പ്പടെ 24 പേരാണ് രാജിവച്ചത്. ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ്ബാബുവിനെ മാറ്റണമെന്നും വര്‍ഗീയ നിലപാടാണ് അദ്ദേഹത്തിന്‍റേതെന്നുമാണ് പാര്‍ട്ടി വിട്ടവരുടെ ആരോപണം. സുരേഷ്ബാബുവിന്‍റെ ഔദാര്യത്തിലാണ് പാര്‍ട്ടിയില്‍ മറ്റുള്ളവര്‍ നില്‍ക്കുന്നതെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും ആരോപണമുണ്ട്.
അതിനിടെ മലപ്പുറത്ത് പി.ജയരാജനുവേണ്ടി ഫ്ലെക്സ് ബോര്‍ഡുകള്‍. വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത് വാക്കുകളല്ലെന്നും പ്രതിരോധത്തിന്റെ കരുത്താണെന്നും ആ കരുത്തോടെ പിജെ വരട്ടെയെന്നുമാണ് ഫ്ലെക്സിലുള്ളത്. പി.ജെ.ആര്‍മിയുടെ പേരിലാണ് ഫ്ലെക്സ് ഉയര്‍ന്നത്.
നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുന്നതിനായി രണ്ടുദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ തുടങ്ങി. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെ പരാജയത്തിന് കാരണമായോ, മുതിര്‍ന്ന നേതാക്കള്‍ വിമതരാവാന്‍ ഇടയായ സാഹചര്യം തുടങ്ങിയ കേരളത്തിലെ വിഷയങ്ങള്‍ സജീവമായി ചര്‍ച്ചയാകും. പ്രതിപക്ഷ നേതൃസ്ഥാനം ആര്‍ക്കെന്നത് പിബി ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചോദ്യത്തിന് പിന്നെ കാണാമെന്നായിരുന്നു പിണറായി വിജയന്‍റെ മറുപടി. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ തന്‍റെ തീരുമാനം പിബിയെ അറിയിക്കുമെന്നാണ് കരുതുന്നത്.