ആരാവണം കേരളത്തിന്റെ മുഖ്യമന്ത്രി എന്നതിൽ എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് AICC നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും. ഘടകകക്ഷി നേതാക്കളുടെ അഭിപ്രായവും നേതൃത്വത്തെ ധരിപ്പിക്കും. റിപ്പോർട്ട് പരിശോധിക്കുന്ന അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഉടൻ കേരള നേതാക്കളെ സമവായ ചർച്ചയ്ക്കായി ഡൽഹിക്ക് വിളിപ്പിക്കും. കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. ഞായറാഴ്ച പ്രഖ്യാപനം നടത്താനാണ് ശ്രമം.
അതേസമയം ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് മൂന്നു നേതാക്കളെയും പിന്തുണയ്ക്കുന്നവർ. പ്രശ്നം തെരുവിലെത്തിച്ചതിൽ കടുത്ത അതൃപ്തിയിലാണ് രാഹുൽ ഗാന്ധി. കെ.സി വേണുഗോപാൽ പിൻമാറിയാൽ അദ്ദേഹം നിർദേശിക്കുന്ന പേരാവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുക. തുടർന്ന് മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കാനുള്ള ചർച്ച തുടങ്ങും. ഇതിനിടെ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമൻ്റ് ബോക്സില്‍ നിറഞ്ഞ് വി.ഡി സതീശൻ. കേരളത്തിലെ യുഡിഎഫ് തരംഗ വിജയത്തിൽ അഭിനന്ദനം അറിയിച്ചു മേയ് 4ന് ഇട്ട പോസ്റ്റിൽ V.D സതീശനെ മുഖ്യമന്ത്രി ആക്കണം എന്നാവശ്യപ്പെട്ടുള്ള കമൻ്റുകളുടെ പ്രവാഹം.
ഒന്നര ലക്ഷത്തോളം കമൻ്റുകൾ ആണ് ഇതുവരെ വന്നത്. രാഹുൽ ഗാന്ധിയുടെ ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതികരണങ്ങൾ ആയിരിക്കും ഇത്. വി.ഡി സതീശൻ മാത്രമാണ് മുഖ്യമന്ത്രിയാകാൻ അർഹൻ, ജനം അർപ്പിച്ച വിശ്വാസത്തെ നിരാശപ്പെടുത്തരുത്, മുഖ്യന്ത്രിയായി ജനം ആഗ്രഹിക്കുന്നത് വി.ഡി സതീശനെ, വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് നെഹ്രുവിയൻ സോഷ്യലിസ്റ്റ് ദർശനം ഉയർത്തിപ്പിടിച്ച നേതാവാണ് വി.ഡി സതീശൻ തുടങ്ങി ആയിരക്കണക്കിന് കമൻ്റുകൾ ആണ് പോസ്റ്റിന് താഴെ പ്രവഹിക്കുന്നത്.
കോഴിക്കോട് വിവിധ ഭാഗങ്ങളിൽ വിഡി സതീശനെ അനുകൂലിച്ച് ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. കുറ്റ്യാടി, മുക്കം, അത്തോളി, പേരാമ്പ്ര എന്നിവിടങ്ങളിൽ ആണ് രാത്രിയിൽ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനെ അല്ലാതെ മറ്റാരെയെങ്കിലും പരിഗണിച്ചാൽ തുടർ പ്രതിഷേധങ്ങൾ നടത്തുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. അത്തോളിയിൽയുഡിഎഫ് യുവജന സംഘടന പ്രവർത്തകരാണ് പ്രതിഷേധിച്ചത്.