അസംബ്ലി തിരഞ്ഞെടുപ്പില്‍ ധർമടത്ത് പിണറായി വിജയനെതിരെ ന്യൂനപക്ഷ ഏകീകരണം നടന്നതായി സിപിഎം. യുഡിഎഫ് സ്ഥാനാർത്ഥി പച്ച വർഗീയത വീടുകളിൽ കയറി പറഞ്ഞു. പിണറായി 5 റൗണ്ട് പിന്നിൽ പോകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ധർമടത്ത് പാർട്ടി വോട്ടുകൾ നഷ്ടമായിട്ടില്ലെന്നും പിണറായി ഏരിയ സെക്രട്ടറി കെ ശശിധരൻ മനോരമ ന്യൂസിനോട് പറഞ്ഞു
Also Read: ആരാണ് മുഖ്യമന്ത്രിയെ വിറപ്പിച്ച അബ്ദുൽ റഷീദ്?
2021 അപേക്ഷിച്ച് ഇത്തവണ ധർമ്മടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷം പകുതിയിലേറെയായി കുറഞ്ഞിരുന്നു. എന്നാൽ മണ്ഡലത്തിൽ പാർട്ടി വോട്ടുകൾ ഒട്ടും നഷ്ടമായിട്ടില്ല. ധർമ്മടം മണ്ഡലത്തിലെ ആകെ എട്ട് പഞ്ചായത്തുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷമുള്ളത്. ബാക്കി ആറ് പഞ്ചായത്തുകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പിണറായി വിജയനുമാണ് ഭൂരിപക്ഷമുള്ളത്. മുഴപ്പിലങ്ങാട് പോലെയുള്ള ന്യൂനപക്ഷ കേന്ദ്രങ്ങളിൽ ലീഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്. ചെമ്പിലോട് പഞ്ചായത്തിന്റെ വലിയ ഭാഗവും ന്യൂനപക്ഷ കേന്ദ്രീകൃതമാണ്.
വേങ്ങാട് പഞ്ചായത്തിലെ ഒരു റവന്യൂ വില്ലേജിലും ന്യൂനപക്ഷ ഭൂരിപക്ഷമുണ്ട്. എങ്കിലും ശക്തമായ ന്യൂനപക്ഷ ഏകീകരണം മണ്ഡലത്തിൽ നടന്നിട്ടുണ്ട്. ഇത് പാർട്ടി വിശദമായി പരിശോധിക്കുമെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി. പിണറായി വിജയൻ മത്സരിച്ച മണ്ഡലമായതുകൊണ്ട് തന്നെ ഈ വിഷയങ്ങൾ വളരെ ഗൗരവമായി പരിശോധിക്കാനാണ് പാർട്ടിയുടെ തീരുമാനം.