സംസ്ഥാന സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് ഡിവൈഎഫ്ഐ. യുഡിഎഫ് തരംഗമാണ് ഇത്തരമൊരു അപ്രതീക്ഷിത തിരിച്ചടിക്ക് കാരണമെന്ന് സംസ്ഥാന പ്രസിഡന്‍റ് വി.വസീഫ് മനോരമ ന്യൂസിനോട് പറഞ്ഞു. തളിപ്പറമ്പ്, പയ്യന്നൂര്‍ അടക്കമുള്ള മണ്ഡലങ്ങളിലുണ്ടായ തിരിച്ചടിക്ക് കാരണമെന്താണെന്ന് വിശദമായി പരിശോധിക്കണമെന്നും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുമെന്നും വസീഫ് പ്രതികരിച്ചു.
ഈ രീതിയിലുള്ളൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നാണ് വസീഫ് പറയുന്നത്. ‘മാധ്യമങ്ങളും പ്രതീക്ഷിച്ചിട്ടില്ല എന്ന് തന്നെയാണ് കരുതുന്നത്. മന്ത്രിമാർക്കെതിരെ ഒരു കേസോ ഒരു വസ്തുതാപരമായിട്ടുള്ള ആക്ഷേപമോ ഒന്നുമില്ല.സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു പ്രചരണത്തിന് വലിയ വിശ്വാസ്യത വന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം എന്താണെന്നുള്ളത് കൂടുതൽ പഠിക്കേണ്ടതുണ്ട്’– വസീഫ് പറഞ്ഞു.
ബേപ്പൂരിൽ മുഹമ്മദ് റിയാസിനുണ്ടായത് വലിയ വിജയമാണെന്നും വസീഫ് അവകാശപ്പെടുന്നു. ‘എൺപത്തി രണ്ടായിരം വോട്ടാണ് ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത്. അവിടുത്തെ പാർട്ടി കണക്കും അങ്ങനെയാണ്. ആ എൺപത്തി രണ്ടായിരം വോട്ട് ലഭിച്ചു. ജനങ്ങൾ എങ്ങനെയാണ് ചിന്തിച്ചത് എന്നുള്ളത് കുറച്ചുകൂടി പഠിക്കേണ്ടതുണ്ട്’– വസീഫ് പറയുന്നു.
‘പേരാമ്പ്രയിലൊന്നും ഒരിക്കലും പരാജയപ്പെടുമെന്ന് കരുതിയിട്ടേയില്ല. വിവാദങ്ങൾ കൊണ്ട് പരാജയപ്പെട്ടു എന്ന് പറയാൻ പറ്റില്ല. മറ്റ് എതെങ്കിലും ഇടത്ത് വിവാദമുണ്ടോ? പൊതുവേ ഒരു യുഡിഎഫ് അനുകൂല തരംഗം എന്ന് തന്നെ വേണമെങ്കിൽ പറയാം. അവരെ ജയിപ്പിക്കണമെന്നുള്ള ഒരു ഉദ്ദേശത്തോടുകൂടി വോട്ടർമാർ ഇടപെട്ടു എന്ന് തോന്നുന്നു’– വസീഫ് പറഞ്ഞു.