രമേശ് ചെന്നിത്തല (വലത്ത്) കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍ എന്നിവരുമായി ചര്‍ച്ചയില്‍
യു.ഡി.എഫിൽ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റുള്ള പാർട്ടിയായി കോൺഗ്രസ് മാറുന്നതാണ് സമീപകാല തിരഞ്ഞെടുപ്പ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2016-ൽ മത്സരിച്ച 87 സീറ്റുകളിൽ വെറും 21 ഇടത്താണ് പാർട്ടിക്ക് ജയിക്കാനായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ, 93 സീറ്റുകളിൽ മത്സരിച്ചെങ്കിലും വിജയിച്ചത് 22 സീറ്റുകളിൽ മാത്രം. കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ യു.ഡി.എഫിന് അധികാരം നേടാനാകൂ എന്നത് ഒരു യാഥാർത്ഥ്യമാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റമാണ് 100 സീറ്റുകൾ നേടുമെന്ന വി.ഡി. സതീശന്റെ ആത്മവിശ്വാസത്തിന് പിന്നിലെ പ്രധാന കാരണം. എന്നാൽ 2001-ലേതുപോലെ 100 സീറ്റുകൾ നേടുക എന്നത് അത്ര എളുപ്പമല്ല. മണ്ഡല പുനർനിർണ്ണയത്തിന് ശേഷവും കെ. കരുണാകരന്റെ പാർട്ടി മാറ്റത്തിന് ശേഷവും 50 സീറ്റുകൾ പോലും തികയ്ക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. 2011-ൽ യു.ഡി.എഫ് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നപ്പോൾ പോലും കോൺഗ്രസിന് 38 സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ; അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എമ്മിന് 45 സീറ്റുകൾ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.
ഘടകകക്ഷികളുടെ പ്രകടനത്തിൽ കോൺഗ്രസിന് വലിയ പ്രതീക്ഷയുണ്ട്. മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്), ആർ.എസ്.പി തുടങ്ങിയ കക്ഷികൾ ചേർന്ന് 31 സീറ്റുകൾ നേടുമെന്നാണ് കണക്കുകൂട്ടൽ. നിലവിലുള്ള 22 സിറ്റിങ് സീറ്റുകളിൽ 20 എണ്ണവും ഉറപ്പിക്കുന്നു.
എങ്കിലും 1960-ലും (63 സീറ്റ്), 2001-ലും (62 സീറ്റ്) നേടിയ അസാമാന്യ പ്രകടനം ആവർത്തിക്കാതെ 100 എന്ന സംഖ്യയിലേക്ക് എത്തുക പ്രയാസമാണ്. 2011-ൽ ഉമ്മൻചാണ്ടിയെ തുണച്ചത് ലീഗിന്റെ 20 സീറ്റും മാണി ഗ്രൂപ്പിന്റെ 9 സീറ്റുമായിരുന്നു. കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ കോൺഗ്രസ് അപ്രതീക്ഷിത മുന്നേറ്റം നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കരുണാകരന്റെ തട്ടകമായ തൃശൂരിൽ അദ്ദേഹം പാർട്ടി വിട്ടുപോയതിന് ശേഷം മികച്ചൊരു ജയം നേടിയെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
അതിശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുകയും കോൺഗ്രസിന്റെ സ്ഥിരം തോൽവി മണ്ഡലങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്താൽ മാത്രമേ സതീശൻ പറയുന്ന 'നൂറ് കടക്കൽ' സാധ്യമാകൂ.