red-alert-rain

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിതീവ്രമഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കും.

റെഡ് അലര്‍ട്ട് നിലവിലുള്ള ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്തിറങ്ങാം. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോട് ജില്ലകളിൽ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അതേസമയം, അഞ്ചു നദികളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പ, അച്ചന്‍കോവില്‍, മണിമല , മീനച്ചല്‍, മൂവാറ്റുപുഴ എന്നീ നദികളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. ഈ നദികളുടെ സമീപം പോകുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും നിലവിലുണ്ട്.

അതേസമയം, സംസ്ഥാനത്ത് കനത്തമഴയിലും ഉരുള്‍പൊട്ടലിലും മരണം അഞ്ചായി. മധ്യകേരളത്തിലെ മലയോര മേഖലയിലും മലപ്പുറത്തും ആണ് ആളപായമുണ്ടായത്. ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടി മഷിക്കല്ലേല്‍ സുമതി മരിച്ചു. വീട് പൂര്‍ണമായും മണ്ണിനടിയിലായി. പൂ‌ഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍‌ന്ന് രണ്ടുപേര്‍ മരിച്ചു. മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിനും ജോണിയുടെ ഭാര്യ റജീനയും മരിച്ചു. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി നീറാട് കൂനയിൽ ഭാഗത്ത് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെ മകൻ ആദം ഐമൻ ആണ് മരിച്ചത്.

ENGLISH SUMMARY:

Kerala is facing severe downpours and torrential weather conditions, prompting authorities to issue a red alert across nine districts. The relentless monsoon activity has tragically claimed five lives so far due to landslides and flash floods in high-range areas. Meanwhile, five major rivers—Pampa, Achankovil, Manimala, Meenachil, and Muvattupuzha—are flowing at dangerous levels, triggering orange alerts along their basins. Citizens and government agencies remain on high alert as authorities advise residents in vulnerable regions to avoid unnecessary travel and stay clear of swollen water bodies.