കോഴിക്കോട് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്ട്രോങ് റൂം തുറന്നതിൽ റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ചയെന്ന് കലക്‌ടറുടെ റിപ്പോർട്ട്. കോഴിക്കോട് ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാമെന്നും കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലുണ്ട്.
റിട്ടേണിങ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും, കലക്ടറോട് ആവശ്യപ്പെടുമെന്നും കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ.പ്രവീണ്‍കുമാര്‍ പറഞ്ഞു.
സ്ട്രോങ് റൂം തുറക്കാനുള്ള നീക്കം അട്ടിമറി ശ്രമമെന്ന് കെ.മുരളീധരന്‍. പേരാമ്പ്രയിലേത് ജനവിധി അട്ടിമറിക്കാനുള്ള ശ്രമം. വോട്ടിങ് യന്ത്രങ്ങള്‍ പോലും മാറ്റാന്‍ മടിയില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്ന് കെ.മുരളീധരന്‍.
അതേസമയം, പാലക്കാട് വിക്ടോറിയ കോളജില്‍ സൂക്ഷിച്ച ചിറ്റൂര്‍ മണ്ഡലത്തിലെ ഇവിഎം സ്ട്രോങ് റൂമിന് പുറത്തുള്ള സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപവുമായി യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍. ഞായറാഴ്ച രാത്രി 12.15നും 1.45നും ഇടയില്‍ സിസിടിവി പ്രവര്‍ത്തന രഹിതമായത് അന്വേഷിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാല്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഡിസ്പ്ലേയിലെ തകരാര്‍ മാത്രമാകാമെന്നും ജില്ലാ കലക്ടര്‍ പ്രതികരിച്ചു.