എസ്.ഐ.ആറിൽ ഏറി കേരളത്തിൽ പോളിംഗ് ഉയർന്നെങ്കിലും മുൻ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റമില്ലാതെ കാസർകോട് ജില്ല. 2021ലെതിന് അടുത്തുനിൽക്കുന്ന പോളിംഗ് ശതമാനമാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുന്ന നീക്കങ്ങൾ ഉണ്ടായ മഞ്ചേശ്വരത്ത് പോളിങ്ങിൽ വർദ്ധനവ് ഉണ്ടായത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം.അഷ്റഫ്.
ഉച്ചവരെ മന്ദഗതിയിൽ ആയ പോളിംഗ് വൈകിട്ടോടെയാണ് കാസർകോട് ജില്ലയിൽ ഭേദപ്പെട്ട നിലയിലേക്ക് എത്തിയത്. സംസ്ഥാനത്ത് പോളിംഗ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഉയർന്നെങ്കിൽ കാസർകോട് ജില്ലയിൽ മാറ്റമില്ല. 2021ൽ 79 ശതമാനം ആയിരുന്നു പോളിംഗ് ഇത്തവണ 79.03 ശതമാനത്തിലേക്ക് എത്തി. ഹോട്ട് സീറ്റായ മഞ്ചേശ്വരത്ത് വോട്ടിംഗിൽ മുന്നേറ്റം ഉണ്ടായി. കഴിഞ്ഞതവണ 77% ആയിരുന്ന പോളിംഗ് ഈത്തവണ 80.64 ശതമാനത്തിലേക്ക് വളർന്നു.. എസ്ഐആർ മൂലം ഈ തവണ വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന് പ്രചരണം മുസ്ലിം സമുദായത്തിനിടയിൽ നടന്നത് മണ്ഡലത്തിൽ വോട്ട് ശതമാനം ഉയരാൻ കാരണമായി. സ്വാഭാവികമായും അതിൻറെ ഗുണഭോക്താവ് യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷ്റഫ് ആയക്കും. യുദ്ധം മൂലം എത്തില്ലെന്ന് കരുതിയ ഭൂരിഭാഗം പ്രവാസി വോട്ടർമാരെയും എത്തിക്കാനായതും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്. പോളിങ്ങിൽ ജില്ലയിൽ അപ്രതീക്ഷിത കുതിപ്പുണ്ടായത് കാസർകോട് മണ്ഡലത്തിലാണ്. 80 ശതമാനമാണ് മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 72% മാത്രമായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ഷാനവാസ് പാദൂർ ഉയർത്തിയ വെല്ലുവിളിയാണ് വോട്ട് ശതമാനം ഉയരാൻ കാരണമായത്. മുസ്ലിം ലീഗ് ഉരുക്ക് കോട്ടയായ മണ്ഡലത്തിൽ എൽഡിഎഫ് വോട്ടു പിടിക്കുമെന്ന പ്രതീതി ലീഗ് കേന്ദ്രങ്ങളിൽ കനത്ത പോളിങ്ങിന് ഇടയാക്കി. എന്നാൽ ഷാനവാസിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന യുവാക്കളും കന്നി വോട്ടർമാരും കൂട്ടത്തോടെ പോളിംഗ് ബൂത്തിൽ എത്തിയതാണ് ശതമാനം ഉയരാൻ കാരണമെന്നാണ് എൽഡിഎഫ് ക്യാമ്പ് കരുതുന്നത്. ഇടത്ത് കോട്ടയിൽ ഇളക്കം ഇല്ലെന്ന് സൂചിപ്പിച്ച് കഴിഞ്ഞതവണ 79% പോളിംഗ് രേഖപ്പെടുത്തിയ തൃക്കരിപ്പൂർ മണ്ഡലത്തിൽ 78% ആണ് ഈ തവണത്തെ പോളിംഗ്. ഉദുമയിലും കാഞ്ഞങ്ങാടും മുൻ തിരഞ്ഞെടുപ്പിലെതിന് അടുത്തു നിൽക്കുന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്.