ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്. സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്തും മുന്‍ എംഎല്‍എ കെ.മുരളീധരനും മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലം. സൂപ്പര്‍ഹിറ്റ് രാഷ്ട്രീയ സിനിമകളുടെ സംവിധായകനും നടന്‍ സുരേഷ് ഗോപിയുടെ താരപദവി ഉറപ്പിച്ചയാളുമായ ഷാജി കൈലാസ് വട്ടിയൂര്‍ക്കാവിലെ വോട്ടറാണ്. രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം ഷാജി കൈലാസ് പുറത്തിറങ്ങി പറഞ്ഞ വാചകമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
‘ഒരാവശ്യത്തിന് വിളിച്ചാൽ ഓടിയെത്തുന്ന ഒരാളുണ്ട് ഈ സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ. അയാൾക്കാണ് വോട്ട്’ – ഇതായിരുന്നു കുടുംബത്തോടൊപ്പമെത്തി വോട്ട് ചെയ്തശേഷം ഷാജി കൈലാസ് പറഞ്ഞത്. സിറ്റിങ് എംഎല്‍എയാണോ മുതിര്‍ന്ന നേതാവായ കെ.മുരളീധരനാണോ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ ശ്രീലേഖയാണോ എന്ന ആശയക്കുഴപ്പത്തിലാണ് നെറ്റിസണ്‍സ്.
പുഞ്ചിരിയോടെ ഷാജി കൈലാസ് നടന്നുപോകുമ്പോള്‍ അത് കേട്ട സ്ഥാനാര്‍ഥികളിലൊരാള്‍ തീര്‍ച്ചയായും പുഞ്ചിരിച്ചിരിക്കും. കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് ഷാജി കൈലാസ് വോട്ട് രേഖപ്പെടുത്തിയത്. അഭിനേത്രിയും അവതാരകയുമായ ഭാര്യ ആനിയും മക്കളും ഒപ്പമുണ്ടായിരുന്നു.