മുന്നണികള്‍ക്ക് ആശങ്കയും പ്രതീക്ഷയുമേകി സംസ്ഥാനത്ത് വന്‍ പോളിങ്. നിലവിലെ കണക്കനുസരിച്ച് 78.27 ശതമാനമാണ് പോളിങ്. കഴിഞ്ഞതവണത്തേക്കാള്‍ ഉയര്‍ന്നു. 81.33% രേഖപ്പെടുത്തിയ കോഴിക്കോടാണ് ഏറ്റവും കൂടിയ പോളിങ്. പാലക്കാട്ട് 80.56 ശതമാനവും എറണാകുളത്ത് 79.80 ശതമാനവുമാണ് പോളിങ്. ചിലയിടങ്ങളില്‍ ആക്രമണങ്ങളും കള്ളവോട്ട് പരാതികളുമുണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. ആറുമണിക്ക് ശേഷവും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. 24 ദിവസങ്ങള്‍ക്ക് ശേഷം മേയ് നാലിനാണ് വോട്ടെണ്ണല്‍,
മലപ്പുറത്ത് 79.81 ശതമാനം പേരും കാസര്‍കോട് 79.11 ശതമാനം പേരും വോട്ട് ചെയ്തു. വയനാട്ടില്‍ 78.81 ശതമാനമാണ് പോളിങ്. വൈകീട്ട് ഏഴ് വരെയുള്ള കണക്ക് പ്രകാരം, കാസർകോട് ജില്ലയിൽ 77.18 ശതമാനം ആണ് പോളിങ്. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 76.87%, കാസർകോട്- 77.84%, ഉദുമ- 76.94%, കാഞ്ഞങ്ങാട്- 76.21%, തൃക്കരിപ്പൂർ- 78.17% വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ലയിൽ ആകെയുള്ള 2183 പോളിംഗ് ബൂത്തുകളിൽ 2045 എണ്ണത്തിൽ പോളിംഗ് പൂർത്തിയായപ്പോൾ 78.23 ശതമാനമാണ് പോളിങ്. കൊല്ലം ജില്ലയില്‍ 75.82 ശതമാനവും കോട്ടയം ജില്ലയില്‍ 74.32 ശതമാനമാണ് പോളിങ്. തൃശൂരില്‍ പോളിങ് 77.06 ശതമാനം കടന്നു. വയനാട് 78.80 ശതമാനം, തിരുവനന്തപുരം 76.98 ശതമാനം എന്നിങ്ങനെയാണ് പോളിങ്. നേമവും കാട്ടാക്കടയും പോളിങ് 80 ശതമാനം കടന്നു.
സമയം കഴിഞ്ഞിട്ടും വോട്ട് ചെയ്യാന്‍ വിവിധയിടങ്ങളില്‍ നീണ്ട നിരയുണ്ട്. പേരാവൂര്‍ വട്ട്യറ, മലപ്പുറം പൊന്മള, മഞ്ചേശ്വരം മീഞ്ച, കൊല്ലം കുണ്ടറ മാമ്പുഴ എന്നിവിടങ്ങളില്‍ സമയം അവസാനിച്ചിട്ടും വോട്ട് ചെയ്യാന്‍ ഒട്ടേറെ പേര്‍ വരി നില്‍ക്കുന്നുണ്ട്. പോളിങ് വേഗത്തിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം നല്‍കി. ജില്ലാ കലക്ടർമാരോട് ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.