സംസ്ഥാനത്ത് വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചപ്പോള്‍ പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഉയര്‍ന്നു. 77.50 ശതമാനമാണ് ഇപ്പോഴുള്ള പോളിങ് കണക്ക്. ഏറ്റവും കൂടിയ പോളിങ് കോഴിക്കോട്ടാണ്, 80.05%. എറണാകുളത്ത് 79.34%, പാലക്കാട്ട് 79.69%. അവസാനമണിക്കൂറിലെ കണക്കുകള്‍ കൂടി വന്നാല്‍ ശതമാനം ഇനിയും ഉയരുമെന്ന് ഉറപ്പായി. ചില ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാര്‍ കാത്തുനില്‍ക്കുന്നുണ്ട്.
പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെക്കാള്‍ പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞു. പത്തനംതിട്ട ജില്ലയിൽ പോളിംഗ് ശതമാനം 70.01 ശതമാനം പേര്‍ വോട്ട് ചെയ്തു. തൃശൂർ ജില്ലയില്‍ അഞ്ചു മണിവരെ 74.31 ശതമാനം പേര്‍ വോട്ടു ചെയ്തു.
കണ്ണൂർ മണ്ഡലത്തില്‍ കണ്ണൂർ സിറ്റി ഗവ. സിറ്റി ഹൈസ്കൂളിൽ വോട്ടർമാരുടെ നീണ്ട നിര. സ്ത്രീകളടക്കം വോട്ട് ചെയ്യാനായി കാത്തിരിക്കുന്നു. വരി നിൽക്കുന്ന വോട്ടർമാർക്ക് ടോക്കൺ നല്‍കി. പേരാവൂര്‍ വട്ട്യറയിലും കൊല്ലം കുണ്ടറ മാമ്പുഴയിലും വോട്ടര്‍മാരുടെ നീണ്ടനിരയുണ്ട്. മലപ്പുറം പൊന്മളയില്‍ ഇനിയും 120 പേര്‍ വരി നില്‍ക്കുന്നുണ്ട്. അവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും.
പോളിങിനിടെ നാദാപുരത്ത് സംഘർഷമുണ്ടായി. കള്ളവോട്ടിനെ ചൊല്ലിയുള്ള വാക്കേറ്റം സംഘർഷത്തിലെത്തി. യു.ഡി.എഫ് പ്രവർത്തകൻ കള്ളവോട്ട് ചെയ്തെന്നാണ് പരാതി. ബൂത്ത് ഏജന്റിനെ മർദിച്ചെന്നും പരാതി ഉയർന്നു. പൊലീസ് എത്തി പ്രവർത്തകരെ പിടിച്ചുമാറ്റി. ചിറയിന്‍കീഴ് പെരുമാതുറയില്‍ യു.ഡി.എഫ്–എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തി വീശി. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വോട്ടിങ് സമയശേഷം ബൂത്തില്‍ കയറിയത് കോണ്‍ഗ്രസ് ചോദ്യംചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. കോഴിക്കോട് പയ്യാനക്കലിൽ ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ലീഗ് സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് തേടിയെന്ന് പരാതി. പൊലീസ് ലാത്തി വീശി.