തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായി വിജയനും 'ഇരട്ട സഹോദരന്മാരെപ്പോലെയാണെന്നും' ഒരാൾ ഡൽഹിയിലും മറ്റൊരാൾ തിരുവനന്തപുരത്തും ഒരേ ശൈലിയിലാണ് ഭരിക്കുന്നതെന്നും രേവന്ത് റെഡ്ഡി പരിഹസിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവത്തിനും സ്വത്തിനും രക്ഷയില്ലെന്നും, തന്റെ ഗ്യാരന്റികളുടെ യാഥാർഥ്യമറിയാൻ പിണറായി വിജയനെ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മുൻപ് പിണറായി വിജയനെതിരെ നടത്തിയ "നീ പോ മോനെ വിജയാ" എന്ന വിവാദ പരാമർശം അദ്ദേഹം വീണ്ടും ആവർത്തിക്കുകയും ചെയ്തു.

രേവന്ത് റെഡ്ഡിയുടെ പരിഹാസങ്ങൾക്ക് അതീവ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ മറുപടി നൽകിയത്. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ "ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്" എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. രേവന്ത് റെഡ്ഡി കേരളത്തെയും ഇവിടുത്തെ ഭരണനേട്ടങ്ങളെയും മനഃപൂർവം അവഹേളിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സ്വന്തം ദൗർബല്യങ്ങൾ മറച്ചുവെക്കാനാണ് തെലങ്കാന മുഖ്യമന്ത്രി ഇത്തരം തരംതാണ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.

ഒരു മുഖ്യമന്ത്രി പാലിക്കേണ്ട മര്യാദകൾ രേവന്ത് റെഡ്ഡി ലംഘിച്ചുവെന്ന് പിണറായി വിജയൻ പറഞ്ഞു. റെഡ്ഡിയുടെ "പോ മോനെ" വിളിയെ തന്റെ പ്രായം പരിഗണിച്ചുള്ള ഒരു അനുഗ്രഹമായി മാത്രമേ കാണുന്നുള്ളൂ എന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ വികസന മാതൃകകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ വക്താവായി രേവന്ത് റെഡ്ഡി മാറിയെന്നും, ജനക്ഷേമ നടപടികളെക്കുറിച്ച് പഠിക്കാൻ അദ്ദേഹത്തെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രതികരണം അവസാനിപ്പിച്ചത്.  

ENGLISH SUMMARY:

The political spat between Telangana CM Revanth Reddy and Kerala CM Pinarayi Vijayan has escalated significantly, with Reddy making sharp remarks about Vijayan's governance and calling him and PM Modi 'twin brothers'. Vijayan has responded forcefully, accusing Reddy of deliberately insulting Kerala and its achievements, and attributing such behavior to a desire to hide his own weaknesses.