വോട്ടർപട്ടികയിൽ വ്യാപകമായ രീതിയിൽ വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്തണമെന്നും കള്ളവോട്ട് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം ഹർജി നൽകിയിരിക്കുന്നത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
കൃത്രിമം തടയാൻ പരിശോധന വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സ്ഥലത്തില്ലാത്തവർ (Absent), മരിച്ചവർ (Death), താമസം മാറിപ്പോയവർ (Shifted) എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക പട്ടിക തയ്യാറാക്കണം. ഈ പട്ടിക കൃത്യമായി പരിശോധിച്ചുറപ്പുവരുത്തി എല്ലാ പോളിങ് ഓഫീസർമാർക്കും കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കള്ളവോട്ട് തടയുന്നതിന് ഈ പട്ടിക നിർണ്ണായകമാണെന്ന് ടി.കെ. ഗോവിന്ദൻ ചൂണ്ടിക്കാട്ടുന്നു.
മണ്ഡലത്തിൽ സിപിഎം വൻതോതിൽ വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ടെന്ന് ടി.കെ. ഗോവിന്ദൻ ആരോപിച്ചു. വോട്ടർപട്ടികയിൽ അനർഹരായ നിരവധി വ്യക്തികളെ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.