തമ്മിൽ തല്ലുകാരെ ഭരണം ഏൽപ്പിച്ചാൽ എന്തു സംഭവിക്കും എന്ന ചോദ്യം പങ്കുവെച്ച്, മുന്‍ യുഡിഎഫ് സര്‍ക്കാരിനെപ്പറ്റിയുള്ള വെബ്സൈറ്റ് ലിങ്ക് ഫെയ്സ്ബുക്കിലിട്ട് ഇടത് എംപി എഎ റഹിം. 'തമ്മിൽതല്ലിനും പാര വയ്പ്പിനും സമയം തികയാത്തവർ എങ്ങനെ നാട് ഭരിക്കും? . ടീം യു ഡി എഫ് തമ്മിൽതല്ലുകാരുടെ കൂടാരമാണ്. നാടിൻ്റെ നന്മകൾ ഇല്ലാതാകാതിരിക്കാൻ തമ്മിൽ തല്ലുകാരെ അധികാരത്തിന്റെ കടിഞ്ഞാൺ ഏൽപ്പിക്കാതിരിക്കാം. തല്ലുകാലം ഇനി വേണ്ട. സന്ദർശിക്കാം തല്ലുകാലം വെബ്സൈറ്റ്'. - അദ്ദേഹം കുറിച്ചു.
അതേസമയം, പയ്യന്നൂരിൽ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം തിരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചയാവുകയാണ്. കുഞ്ഞികൃഷ്ണൻ വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തിവിട്ടേക്കുമെന്നാണാണ് സൂചന. പാർട്ടിയെ പ്രതിരോധത്തിൽ നിർത്തുമ്പോഴും കണക്ക് പുറത്തുവിടാൻ സിപിഎം തയ്യാറല്ല. പയ്യന്നൂരിൽ അടുത്തിടെയൊന്നും അനുഭവിക്കാത്ത അത്ര വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ദിനംപ്രതി കൂടുതൽ തെളിവുകൾ പുറത്തു വരുകയാണ്.
വി.കുഞ്ഞികൃഷ്‌ണൻ ഉന്നയിച്ച ആരോപണത്തിൽ ബാങ്ക് രേഖകളിലെ സാങ്കേതികത്വം ചൂടികാട്ടിയാണ് സിപിഎം മറുപടി. കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട രേഖയിൽ പറയുന്നത് തന്‍റെ സ്വകാര്യ അക്കൗണ്ട് അല്ലെന്ന് അന്നത്തെ ഏരിയ സെക്രട്ടറി കെ.പി.മധു പ്രതികരിച്ചു. എന്നാൽ രക്തസാക്ഷി ഫണ്ട് വകമാറ്റിയോ എന്ന ചോദ്യത്തിന് പാർട്ടിയ്ക്ക് കൃത്യമായ ഉത്തരമില്ല. കുഞ്ഞികൃഷ്ണൻ യുഡിഎഫിന്‍റെ കോടാലി കയ്യെന്ന വിമർശനമുയർത്തിയാണ് സിപിഎം പ്രതിരോധം.