മഞ്ചേശ്വരത്ത് അവസാന ലാപ്പിൽ വൈകാരിക വോട്ടുതേടലിന്‍റെ തനിയാവർത്തനം. സംഘപരിവാർ വിരുദ്ധ വോട്ട് വിഭജിക്കപ്പെടാതിരിക്കാൻ യുഡിഎഫ് കിണഞ്ഞ് പരിശ്രമിക്കുന്നു. കെ.സുരേന്ദ്രൻ ഇനിയും തോൽക്കരുത് എന്ന സഹതാപ കാർഡ് എന്‍ഡിഎ വീശുന്നു. എസ്ഡിപിഐ പിന്തുണ വേണമെന്ന് ഇടതുപക്ഷവും പറയാതെ പറയുന്നു.
ഒരു വോട്ടിന് ഒരായിരം മൂല്യമുള്ള മഞ്ചേശ്വരം. എസ്ഡിപിഐക്കുളളത് അയ്യായിരത്തിനടുത്ത് വോട്ട്. അവർ സ്ഥാനാർഥിയെ പിൻവലിച്ചെങ്കിലും ആ വോട്ട് യുഡിഎഫിനും എല്‍ഡിഎഫിനും ആയി ഭിന്നിച്ച് പോയേക്കും. തദ്ദേശത്തിലെ തോൽവി അടക്കം പല കാരണങ്ങളിൽ, യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിനോട് മഞ്ചേശ്വരത്തെ എസ്ഡിപിഐക്കാർക്കുള്ള അരിശമാണതിന് കാരണം. 1000ത്തിന് അടുത്ത് വോട്ടുള്ള പിഡിപിയും വിധി ദിനത്തോട് അടുക്കുമ്പോൾ ഇടത്തോട്ട് ചാഞ്ഞു. ഇരുകൂട്ടരോടും വൈകാരികമായാണ് യുഡിഎഫ് സ്ഥാനാർഥിയുടെ പ്രതികരണം.
തദ്ദേശത്തിലെ 7% വോട്ട് കുറവ് കൂടി സുരേന്ദ്രൻ ഫാക്ടർ കൊണ്ട് മറിക്കാൻ പാകത്തിലാണ് എന്‍ഡിഎ പ്രചാരണം. ഇനിയും തോൽക്കേണ്ടയാളല്ല സുരേന്ദ്രൻ എന്ന വികാരം ഉണർത്തുന്നുണ്ട്. കഴിഞ്ഞ വട്ടം തോൽപ്പിച്ചവർ തന്നെ ഇത്തവണ ജയപ്പിക്കുമെന്ന് സ്ഥാനാർഥി. പരമാവധി വോട്ടിന് എല്‍ഡിഎഫുഉം ശ്രമിക്കുന്നു. എസ്ഡിപിഐ വോട്ട് വേണം എന്ന് പറയാതെ പറയുന്നു. എസ്.ഐ.ആറി ന്‍റെ ഗുണം ബിജെപി യേക്കാൾ യുഡിഎഫിനാണ്. പുതിയ വോട്ട് ചേർത്തതിലും യുഡിഎഫിനാണ് മേൽക്കൈ. എന്നാൽ യുഡിഎഫിനെ തുണയ്ക്കുന്ന പ്രവാസി വോട്ടർമാർക്ക് പതിവുപോലെ പറന്നെത്താൻ പശ്ചിമേഷ്യൻയുദ്ധം വെല്ലുവിളിയാണ് എന്നത് എന്‍ഡിഎക്ക് ആശ്വാസം.