Image: File
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശൂരിൽ എത്തും. ഉച്ചതിരിഞ്ഞ് നാലിന് കുട്ടനെല്ലൂർ ഗവൺമെന്റ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തുന്ന മോദി, നാലരയോടെ സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ വരും. സ്ഥാനാർഥികളുമായുള്ള വാഹന റാലിയിൽ പങ്കെടുക്കും. സ്വരാജ് റൗണ്ടിലെ അഞ്ചു വഴികളിലായി ആളുകളെ നിർത്തും. ബിനി ടൂറിസ്റ്റ് ഹോം വരെയാണ് പ്രചാരണ ജാഥ. പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ കുടയോ ബാഗുകളോ കുടിവെള്ളമോ നാണയമോ ഒപ്പമെടുക്കാൻ അനുവദിക്കില്ല. അഞ്ചരയോടെ പ്രധാനമന്ത്രി പാലക്കാട്ടേക്ക് പോകും.
നിയമസഭ തിരഞ്ഞെടുപ്പിന് ഇനി 11 ദിവസം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ച് വീണ്ടും ശബരിമല സ്വര്‍ണക്കൊള്ളയും ചര്‍ച്ചയാവുന്നു. ബിജെപി – സിപിഎം ഡീല്‍ ആരോപണങ്ങള്‍, SDPI ബന്ധം എന്നിവയക്ക് പിന്നാലെ ശബരിമല സര്‍ണക്കൊള്ള പ്രതിപക്ഷ നേതാവ് വീണ്ടും സജീവ വിഷയമാക്കിയതോടെ പ്രചാരണത്തില്‍ കൊണ്ടും കൊടുത്തും മുന്നേറുകയാണ് മുന്നണികള്‍. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് മലപ്പുറത്താണ്.
പ്രധാനമന്ത്രി ഉള്‍പ്പടെ ദേശീയ നേതാക്കള്‍ സംസ്ഥാനത്തേക്ക് എത്തുന്നത് പ്രചാരണം കൊഴുപ്പിക്കും . ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ചയായിരിക്കെ നാളെ ഉച്ചക്ക് അടൂര്‍ മുതല്‍ പന്തളം വരെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. റാന്നിയിലും ആറന്‍മുളയിലും രാഹുല്‍ ഗാന്ധിയെത്തും. മുന്നണികളുടെ പ്രകടനപത്രികളും ഈ ആഴ്ച പുറത്തിറക്കും.