modi

കേരളത്തില്‍ ഇന്ന് പ്രചാരണത്തിന് എത്താനിരിക്കെ മലയാളത്തില്‍ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പൊതു മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണെന്നും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കുമെന്നും പാലക്കാട് നടക്കുന്ന റാലിയിൽ പ്രസംഗിക്കുകയും തൃശൂരിൽ റോഡ്‌ഷോയിൽ പങ്കെടുക്കുകയും ചെയ്യുമെന്നും മോദി എഴുതി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് തൃശൂരിൽ എത്തും. ഉച്ചതിരിഞ്ഞ് നാലിന് കുട്ടനെല്ലൂർ ഗവൺമെന്റ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തുന്ന മോദി, നാലരയോടെ സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ വരും. സ്ഥാനാർഥികള്‍ക്കൊപ്പം വാഹന റാലിയിൽ പങ്കെടുക്കും. സ്വരാജ് റൗണ്ടിലെ അഞ്ചു വഴികളിലായി ആളുകളെ നിർത്തും. ബിനി ടൂറിസ്റ്റ് ഹോം വരെയാണ് പ്രചാരണ ജാഥ. പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ കുടയോ ബാഗുകളോ കുടിവെള്ളമോ നാണയമോ ഒപ്പമെടുക്കാൻ അനുവദിക്കില്ല. അഞ്ചരയോടെ പ്രധാനമന്ത്രി പാലക്കാട്ടേക്ക് പോകും.

നിയമസഭ തിരഞ്ഞെടുപ്പിന് 11 ദിവസം ബാക്കി നില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും നാളെ കേരളത്തിലെത്തും. നാളെ ഉച്ചക്ക് അടൂര്‍ മുതല്‍ പന്തളം വരെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. റാന്നിയിലും ആറന്‍മുളയിലും രാഹുല്‍ ഗാന്ധിയെത്തും. പ്രധാനമന്ത്രി ഉള്‍പ്പടെ ദേശീയ നേതാക്കള്‍ സംസ്ഥാനത്തേക്ക് എത്തുന്നത് പ്രചാരണം കൊഴുപ്പിക്കും.

ENGLISH SUMMARY:

Prime Minister Narendra Modi visits Kerala today for the 2026 Assembly Election campaign. PM Modi will lead a massive roadshow in Thrissur and address a public rally in Palakkad. Tweeting in Malayalam, he claimed the public mood favors NDA and criticized the governance of LDF and UDF. Security is tightened in Thrissur with strict restrictions on bags, umbrellas, and water bottles for attendees. Opposition leader Rahul Gandhi is also set to reach Kerala tomorrow.