മുള്ള് മുരിക്ക് മൂർഖൻ മുന്നണിയാണ് എൽഡിഎഫെന്ന് മനോരമ ന്യൂസ് കൗണ്ടർ പോയിന്റ് ചർച്ചയിൽ കോൺഗ്രസ് വക്താവ് അഡ്വ. വസന്ത് സിറിയക്ക്.
“എൽഡിഎഫ് ഒരേ സമയം ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയ ശക്തികളെ കൂട്ടിച്ചേർക്കുന്ന മുന്നണിയാണ്. അധികാരത്തിലെത്തുക എന്നതിനു പുറമെ സിപിഎമ്മിന് മറ്റൊരു വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവും ഇല്ല, അതുകൊണ്ടുതന്നെ ബിജെപി, എസ്‌ഡിപിഐ തുടങ്ങിയ ശക്തികളുമായി പല സ്ഥലങ്ങളിലും സിപിഎം നേതാക്കൾ സെറ്റിൽമെന്റുകൾ നടത്താൻ തയ്യാറാകുകയാണ്.
സാമ്പാറിൽ ചിക്കൻ ചേർക്കുന്നതുപോലെ സ്വഭാവത്തിൽ പൊരുത്തമില്ലാത്ത ഘടകങ്ങളെ കൂട്ടിച്ചേർത്ത ഒരു മുന്നണിയാണ് എൽഡിഎഫ്. മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും എസ്ഡിപിഐ വോട്ട് വേണ്ട എന്ന് പറയാൻ കഴിയുന്നില്ല. പാർട്ടി വിരുദ്ധ സ്റ്റേറ്റ്മെന്റാണ് എസ്‌ഡിപിഐ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയത്.
യുഡിഎഫിന് എസ്ഡിപിഐ, ആർഎസ്എസ് തുടങ്ങിയ ഒരു വർഗീയ വാദികളുടെയും വോട്ട് വേണ്ട. അക്കാര്യം പ്രതിപക്ഷ നേതാവ് വ്യക്തമായി തന്നെ പറഞ്ഞിട്ടുമുണ്ട്. രണ്ടാം പിണറായി സർക്കാർ വരാൻ വേണ്ടി ജമാഅത്തെ ഇസ്ലാമി സഹായിച്ചിട്ടുണ്ട്. അന്ന് ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനെ പിന്തുണച്ചാൽ രമേശ് ചെന്നിത്തലക്കെന്താ കേടെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. എന്നിട്ടിപ്പോൾ മുഖ്യമന്ത്രിക്കും സിപിഎമ്മിനും അവർ വർഗീയ കക്ഷികളായി. “ വസന്ത് സിറിയക്ക് വിമർശിച്ചു.