കോഴിക്കോട് ജില്ലയില്‍ 2021ല്‍ എല്‍ഡിഎഫിനുണ്ടായിരുന്ന ആധിപത്യം ഇക്കുറി നഷ്ടപ്പെടുമെന്ന്  മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ. ജില്ലയിലെ 13 സീറ്റുകളില്‍ കഴിഞ്ഞതവണ പതിനൊന്നും നേടിയ ഇടതുമുന്നണിക്ക് ഇക്കുറി പകുതിയോളം സീറ്റുകള്‍ നഷ്ടമായേക്കും. 6 മുതല്‍ 8 സീറ്റ് വരെയാണ് ഇക്കുറി ഇടതുമുന്നണിക്ക് പ്രവചിക്കുന്ന സീറ്റ് നില. കഴിഞ്ഞതവണ രണ്ട് സീറ്റ് മാത്രം നേടിയ യുഡിഎഫ് ഇക്കുറി 5 മുതല്‍ 7 സീറ്റ് വരെ നേടുമെന്നും കണക്കാക്കുന്നു. എന്‍ഡിഎയ്ക്ക് ജയസാധ്യത ഇല്ല.

 

വോട്ട് വിഹിതത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനെ മറികടക്കും എന്നാണ് പ്രവചനം. യുഡിഎഫിന് 40 ശതമാനവും ഇടതുമുന്നണിക്ക് 39 ശതമാനവും വോട്ട് ലഭിക്കുമെന്ന് സര്‍വേ കണക്കാക്കുന്നു. 14 ശതമാനമാണ് എന്‍ഡിഎയുടെ വോട്ട് ഷെയര്‍. സ്വതന്ത്രര്‍ക്കും മറ്റ് കക്ഷികള്‍ക്കും 7 ശതമാനവും.

 

Also Read: കണ്ണൂരില്‍ ചുവപ്പ് മായുന്നോ? ആധിപത്യം ആര്‍ക്ക്? മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ ഫലം

ഹോട്ട് സീറ്റ് – ബേപ്പൂര്‍

 

പിണറായിസത്തിനെതിരെ പോരാടാന്‍ പി.വി.അന്‍വര്‍ നേരിട്ട് തിരഞ്ഞെടുത്ത് അരയുംതലയും മുറുക്കിയിറങ്ങിയത് ബേപ്പൂരിലാണ്. പിണറായി വിജയന്‍റെ മകളുടെ ഭര്‍ത്താവ് കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ. അതികഠിനമാണ് പോരാട്ടമെന്ന് പറയുമ്പോഴും റിയാസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നതാണ് പ്രീപോള്‍ സര്‍വേ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.എം.നിയാസിനെ 28,747 വോട്ടിന് തകര്‍ത്താണ് മുഹമ്മദ് റിയാസ് നിയമസഭയിലെത്തിയത്. 2021ല്‍ നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായി മല്‍സരിച്ച പി.വി.അന്‍വര്‍ 2700 വോട്ടിന് കോണ്‍ഗ്രസിലെ വി.വി.പ്രകാശിനെ തോല്‍പിച്ചിരുന്നു.

 

ഹോട്ട് സീറ്റ് – കുറ്റ്യാടി

 

സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റാണ് കുറ്റ്യാടി. 2021ല്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ മണ്ഡലം പിടിച്ചത് വെറും 333 വോട്ടിനായിരുന്നു. അന്ന് പരാജയപ്പെട്ട പാറയ്ക്കല്‍ അബ്ദുല്ല ഇക്കുറി വീണ്ടും രംഗത്തിറങ്ങുമ്പോള്‍ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് മുസ്‍ലിം ലീഗും യുഡിഎഫും. സിറ്റിങ് എംഎല്‍എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ തന്നെയാണ് ഇക്കുറിയും ഇടതുസ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കുവേണ്ടി രാംദാസ് മണലേരിയും രംഗത്തുണ്ട്. കനത്ത പോരാട്ടത്തില്‍ പാറയ്ക്കല്‍ അബ്ദുല്ലയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് മെഗാ ഇലക്ഷന്‍ സര്‍വേ പ്രവചനം.

 

കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.

 

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

Tags: Kerala Assembly Election 2026, Manorama News C-Voter Survey 2026, Kozhikode, Beypore, Mohammed Riyas, PV Anwar

 

 

Social Media Hashtags

#KozhikodePolitics #KeralaElection2026 #ManoramaNewsSurvey #CVoter #MohammedRiyas #PVAnwar #UDF #LDF #Kuttiadi #Beypore #KeralaOpinionPoll

ENGLISH SUMMARY:

The Manorama News-C Voter pre-poll survey predicts a significant comeback for the UDF in Kozhikode, potentially winning 5 to 7 seats and breaking the LDF's previous dominance. While the LDF swept 11 out of 13 seats in 2021, the survey suggests their tally could drop to 6–8 seats as the UDF overtakes them in total vote share with 40%. In the high-profile Beypore constituency, Minister PA Mohammed Riyas holds a narrow lead against a challenging campaign by PV Anwar. Meanwhile, in Kuttiadi, the survey projects a slight edge for UDF's Parakkal Abdulla in a tight rematch against sitting MLA KP Kunhammed Kutty Master.