കൊവിഡ് കാലത്ത് മൂന്നിരട്ടി നൽകി പിപിഇ കിറ്റ് വാങ്ങിയത് 1000 കോടിയുടെ അഴിമതി ആണെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോണ്‍. വിപണി വിലയുടെ മൂന്നിരട്ടി നൽകി പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിക്ക് പുറമെ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ധനമന്ത്രി ഡോ. തോമസ് ഐസകും അറിഞ്ഞിരുന്നുവെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ലൈഫ് മിഷൻ കോഴ, മെഡിക്കൽ സർവീസ് കോർപ്പറേഷൻ അഴിമതി, മാസപ്പടി, കാലാവധി കഴിഞ്ഞ 1650 ബാച്ച് മരുന്നിന്റെ കോടികൾ, ഡിജിറ്റൽ റിസർവ്വേ അഴിമതി, കെ ഫോൺ അഴിമതി, എ ഐ ക്യാമറ തട്ടിപ്പ്, ഖജനാവിൽ നിന്ന് മൊത്തത്തിൽ ഊറ്റുന്ന ഊരാളുങ്കൽ തുടങ്ങി ശബരിമല കൊള്ള വരെയുള്ള അഴിമതിയുടെ മൊത്തക്കച്ചവടമാണ് പിണറായി ഭരണകാലം. '
മനസ്സാക്ഷിയില്ലാതെ മലയാളികളെ മൊത്തത്തിൽ കൊള്ളയടിച്ച മാർക്സിസ്റ്റ് അഴിമതികളെല്ലാം ഓർമ്മയിൽ ഉണ്ടായിരിക്കണം ഈ തെരഞ്ഞെടുപ്പ് കാലത്ത്.
സമീപകാല ചരിത്രം മാത്രം നോക്കിയാൽ സിപിഎം - ബിജെപി ഡീൽ വ്യക്തമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ മാസപ്പടി, ലൈഫ്മിഷൻ അഴിമതി, സ്വർണ്ണക്കടത്ത്, മകന്റെ ഇഡി നോട്ടീസ്, അച്ഛന്റെ ലാവ്‌ലിൻ കേസ്, കരുവന്നൂരിലെ കൊള്ളയടക്കമുള്ള അന്വേഷണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചതും മഞ്ചേശ്വരം കോഴക്കേസും പൂരം കലക്കി തൃശ്ശൂർ ബിജെപിക്ക് കൊടുത്തതും മുൻ റവന്യു മന്ത്രിയെ തള്ളിയ ബിജെപിക്കാരെ രക്ഷിച്ചതടക്കം നിരവധി ഉദാഹരണങ്ങൾ നേരിൽ കാണാം'. – ജിന്‍റോ വ്യക്തമാക്കുന്നു.