പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയുമായി വ്യക്തിപരമായി പ്രശ്നങ്ങളുണ്ടെന്ന് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. തിരഞ്ഞെടുപ്പ് കാലത്ത് രമേഷ് പിഷാരടിയെ ഒന്നും പറഞ്ഞിട്ടില്ലെന്നും ആരാണ് യോഗ്യന്‍ എന്നൊരു പൊതുചോദ്യം ഉന്നയിക്കുകയായിരുന്നുവെന്നും അഖില്‍ മാരാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അബുദാബിയിലെ ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് രമേഷ് പിഷാരടിയുമായുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞു.
''വ്യക്തിപരമായ ദേഷ്യം ഉണ്ടായ സംഭവമുണ്ട്. ൈകരളിയുടെ പരിപാടി അബുദാബിയില്‍ നടക്കുമ്പോള്‍ വേദിയില്‍ നിന്നും ജോജു ജോര്‍ജ് ഇറങ്ങി പോയത് എന്താണെന്ന് ചോദിക്കണം. ഇതിന് വൃത്തികെട്ട മനസോടെയാണ് രമേഷ് പിഷാരടി കളിച്ചത്. ആ ദേഷ്യമുണ്ട്. ജോജുവിന് വേദിയില്‍ കയറാന്‍ പറ്റിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും വിളിച്ചതിന് പിന്നാലെയാണ് അന്ന് ജോജുവിന് വേദിയില്‍ കയറാനായത്'' എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.
ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നായിരുന്നു അഖിലിന്‍റെ ആരോപണം. അഖില്‍ പറഞ്ഞത് മാറ്റി പറയുന്ന ആളാണെന്നും അഖിലിന്‍റെ പ്രസ്താവന എന്താണെന്ന് രണ്ടു വര്‍ഷം പരീക്ഷണത്തിന് ഇട്ട ശേഷം പ്രതികരിക്കാമെന്നുമാണ് രമേഷ് പിഷാരടി ഇതിനോട് മറുപടിയായി പറഞ്ഞത്.
രാഷ്ട്രീയത്തിലേക്ക് വരാനുള്ള മാര്‍ഗം മാത്രമായിരുന്നു തനിക്ക് സിനിമ. സീറ്റ് ലഭിച്ചത് കാരണം മറ്റൊരു മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടതിനാലാണ്. തിരഞ്ഞെടുപ്പിന് ശേഷം സിനിമയിലേക്ക് തിരികെ പോകില്ലെന്നും തന്‍റെ ആശയം പറയേണ്ട സിനിമ ഉണ്ടെന്ന് തോന്നിയാല്‍ മാത്രം സിനിമ ചെയ്യുമെന്നും അഖില്‍ പറഞ്ഞു. പി.ആര്‍ കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ല. പലരും പി.ആറിനായി സമീപിച്ചു. പക്ഷെ ജനത്തിന് രാഷ്ട്രീയ ബോധ്യമുണ്ട്. റിയാലിറ്റി ഷോയേക്കാളും എളുപ്പമാണ് രാഷ്ട്രീയമെന്നും അഖില്‍ പറഞ്ഞു.