നിയസഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളില്‍ സിപിഎം–ബിജെപി ഡീല്‍ ഉണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഏറ്റുമാനൂര്‍ സീറ്റിലും ഡീല്‍ ഉണ്ട്. എന്നാല്‍ ഒരു ഡീലും ഇവിടങ്ങളില്‍ നടക്കില്ല.
ഡീല്‍ എന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകോപിതനാകുന്നു. പല സീറ്റുകളിലും ബിജെപിയ്ക്ക് സീറ്റില്ല. പകരം ട്വന്റി ട്വന്റിയാണ്. കോ–ലീ–ബി എന്ന് ആരോപിക്കുന്ന പിണറായി പണ്ട് ആര്‍എസ്എസ് പിന്തുണയോടെ ജയിച്ചത് മറക്കരുത്.
Also Read: സി.പി.എം – ബി.ജെ.പി ഡീല്‍ ആരോപണം ഭയത്തില്‍ നിന്ന് ഉടലെടുത്തത്: രാജീവ് ചന്ദ്രശേഖര്‍
ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ മസ്കറ്റ് ഹോട്ടലില്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല. പ്രസംഗത്തിനിെട ചോദ്യം ചോദിച്ചയാളോടു വീട്ടില്‍ പോയി ചോദിക്കാനാണ് പറഞ്ഞത്. വീട്ടില്‍ അല്ല, ജനങ്ങള്‍ തെരുവില്‍ ഇറങ്ങി നിങ്ങളോടു ചോദ്യം ചോദിക്കും. ജനങ്ങള്‍ മറുപടിയും പറയിപ്പിക്കും. പരനാറി, കുലംകുത്തി, നികൃഷ്ടജീവി, ചെറ്റ തുടങ്ങിയ വാക്കുകള്‍ മലയാള ഭാഷയ്ക്ക് സംഭാവന നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി. ഒരു കലാകാരനെ കോമാളി എന്നു വിളിക്കുന്ന തലത്തിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ തരംതാണിരിക്കുന്നു. ചെറ്റ എന്ന വാക്ക് ചാരുതയുള്ള പ്രയോഗമാണെന്ന് ഒരു പൊളിറ്റ് ബ്യൂറോ അംഗം പറയുന്നു. ഇവരുടെയൊക്കെ നാക്കിലെ വൃത്തികെട്ട ഭാഷ ശുദ്ധീകരിക്കാന്‍ ഒരു സാംസ്കാരിക ഹരിത കര്‍മസേനയെ രൂപീകരിക്കേണ്ടി വരും.
കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള യുഡിഎഫിന്റെ അഞ്ചിന പ്രഖ്യാപനങ്ങളാണ് രക്ഷാപ്രവര്‍ത്തനം എന്നു പറയുന്നത്. അല്ലാതെ ചെടിച്ചട്ടിയും വടി കൊണ്ടും പ്രവര്‍ത്തകരെ തല്ലിച്ചതക്കുന്നതല്ല രക്ഷാപ്രവര്‍ത്തനം. സിപിഎം വിട്ടു വരുന്നവര്‍ക്ക് യുഡിഎഫ് ഇടംകൊടുക്കും. മന്ത്രി ഗണേഷ് കുമാറിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിച്ച മുഖ്യമന്ത്രി അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്ന അവന്‍മാരോടൊപ്പമാണെന്ന് തെളിയിച്ചു.
എല്‍ദോസ് കുന്നപ്പിള്ളിലിന് എംഎൽഎയേക്കാൾ ഉയർന്ന പദവി എൽദോസിന് നൽകും. അപ്രിയ തീരുമാനങ്ങൾ ചിലപ്പോൾ പാർട്ടി എടുക്കേണ്ടി വരും. സുപ്രധാന പദവികൾ തനിക്കും നഷ്ടപെട്ടിട്ടുണ്ടെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു.