വീണ്ടും യുഡിഎഫിന്റെ വിസ്മയം. മുന്‍ എംഎല്‍എ കാരാട്ട് റസാഖ് മുസ്‍ലിം ലീഗിലേക്ക് തിരിച്ചെത്തുന്നു. ഇന്ന് രാവിലെ പാണക്കാട് എത്തി അംഗത്വം സ്വീകരിക്കും. നിലവില്‍ സംസ്ഥാന മദ്രസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ് കാരാട്ട് റസാഖ്. കൊടുവള്ളിയിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി റസാഖ് എത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
എന്നാൽ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം മത്സരരംഗത്തുനിന്നും പിന്മാറാനുള്ള തീരുമാനത്തിലായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം വീണ്ടും ലീഗിലേക്ക് തിരിച്ചെത്തുന്നത്.
2016-ൽ ലീഗിലെ എം.എ. റസാഖിനെ 573 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കാരാട്ട് റസാഖ് അട്ടിമറിച്ചു. 2021-ൽ സ്ഥിതി മാറി, എം.കെ. മുനീർ എതിരാളിയായി വന്നപ്പോൾ 6344 വോട്ടുകൾക്ക് പരാജയപ്പെട്ടു. പി.വി. അൻവറുമായുള്ള എൽ.ഡി.എഫ് ബന്ധം വഷളായ ഘട്ടത്തിൽ കാരാട്ട് റസാഖ് മുന്നണി വിടുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹം അവയെല്ലാം നിഷേധിച്ചിരുന്നു.