തൊളിക്കോട് മാങ്കാട് ജംഗ്ഷനില്‍ യുഡിഎഫ് സ്ഥാനാർഥി വിഎസ് ശിവകുമാറിനായി ചുവരെഴുത്ത് നടത്തുന്ന തന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കിട്ട് കോൺഗ്രസ് നേതാവ് ബിആർഎം ഷഫീർ. ആരൊക്കെ എന്തൊക്കെ ചെയ്താലും, എത്ര വട്ടം മാറ്റി നിര്‍ത്തിയാലും, എന്റെ നാട്ടിലെ പ്രവര്‍ത്തകരോടൊപ്പം തെരുവില്‍ പ്രവര്‍ത്തനം തുടരുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
യുഡിഎഫ് സ്ഥാനാർഥിക പട്ടിക പുറത്തുവന്നതോടെ, വർക്കല നിയമസഭാ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ വർക്കല എംഎൽഎയുമായ വർക്കല കഹാറാണ് സ്ഥാനാർഥി. അവിടെ ബിആർഎം ഷഫീറിന്റെ പേരും പറഞ്ഞു കേട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ വി ജോയിയോട് വർക്കല മണ്ഡലത്തിൽ നിന്ന് ബിആർഎം മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കോൺഗ്രസിനായി സജീവമായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ബിആർഎം ഷഫീറിന് ഇക്കുറിയും സീറ്റ് ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ സീറ്റ് ലഭിക്കാത്ത പശ്ചാത്തലത്തിലാണ് എത്ര വട്ടം മാറ്റി നിര്‍ത്തിയാലും, എന്റെ നാട്ടിലെ പ്രവര്‍ത്തകരോടൊപ്പം തെരുവില്‍ പ്രവര്‍ത്തനം തുടരുമെന്ന് അദ്ദേഹം കുറിച്ചത്.
10 വർഷങ്ങൾക്ക് മുമ്പ് വർക്കല കഹാറിനെ അടിയറ പറയിച്ച് വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചത് സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന വി. ജോയിയാണ്. 2016ലാണ് വി. ജോയിയിലൂടെ എൽ.ഡി.എഫ്. വർക്കല തിരിച്ചുപിടിച്ചത്. വർക്കല കഹാറിനെ 2286 വോട്ടുകൾക്കു തോൽപ്പിച്ചായിരുന്നു ജോയിയുടെ വരവ്. 2021-ൽ ബി.ആർ.എം.ഷഫീറിനെ തോല്പിച്ച് 17821 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി. ജോയി മണ്ഡലം നിലനിർത്തിയത്.