നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് രണ്ടു ദിവസം ശേഷിക്കുമ്പോഴും പന്ത്രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി. ഘടകകക്ഷിയായ കാമരാജ് കോണ്‍ഗ്രസിന് നല്‍കിയ രണ്ട് സീറ്റുകളില്‍ അവര്‍ മല്‍സരിക്കില്ലെന്ന് തീരുമാനിച്ചു. പാറശാല സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തിരുവനന്തപുരം, ചിറയിന്‍കീഴ്, അരുവിക്കര, കോവളം, നെയ്യാറ്റിന്‍കര, ചടയമംഗലം, ചവറ, അടൂര്‍, മാവേലിക്കര, പുതുപ്പള്ളി, പീരുമേട്, വണ്ടൂര്‍ എന്നീ സീറ്റുകളിലാണ് സ്ഥാനാര്‍ഥിയാകാത്തത്.
ഇതില്‍ തിരുവനന്തപുരത്ത് കരമന ജയന്‍, ചിറയിന്‍കീഴില്‍ ബി.എസ്.അനൂപ്, കോവളത്ത് ടി.എന്‍.സുരേഷ്, ചടയമംഗലത്ത് അരുണ്‍ രാജ് തുടങ്ങിയവരെ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനമാകാത്തതിനാല്‍ പ്രചാരണം തുടങ്ങിയിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് പട്ടിക വരുമെന്നാണ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്. സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കൈമാറിയ പട്ടികയില്‍ ഇവരുടെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നുള്ള അസംതൃപ്തരെ പ്രതീക്ഷിച്ചാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം ബി.ജെ.പി വൈകിപ്പിച്ചത്.
പിന്നീട് ആര്‍.ജെ.ഡിയില്‍ നിന്ന് രാജിവെച്ച വി.സുരേന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചു. സുരേന്ദ്രന്‍ പിള്ള താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കൂടിയായ കരമന ജയനെ നിശ്ചയിച്ചത്. രമ്യ ഹരിദാസിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബി.എസ്. അനൂപ് പാര്‍ട്ടി വിടുകയും ഇന്ന് രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയിലേക്ക് സ്വീകരിക്കുകയും ചെയ്തിരുന്നു. അതോടെയാണ് ചിറയിന്‍കീഴില്‍ സ്ഥാനാര്‍ഥിയാക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആശാനാഥ് അടൂരില്‍ സ്ഥാനാര്‍ഥിയാകും.