പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ സ്വജനപക്ഷപാതത്തെ എതിര്‍ത്ത് പാര്‍ട്ടി വിട്ട ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടിയുടെ ചുവപ്പ് കോട്ടയില്‍ സൃഷ്ടിച്ച ആഘാതം പാര്‍ട്ടിക്ക് സമാതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തളിപറമ്പ് സീറ്റിനെ ചൊല്ലിയുണ്ടായ പൊട്ടിത്തെറി പക്ഷെ സിപിഎമ്മിന് സംസ്ഥാന തലത്തില്‍ തന്നെ പ്രതിസന്ധി സൃഷ്ടിക്കും. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിയെന്നും ടി.കെ.ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍ എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജന്‍ പ്രതികരിച്ചു. കണ്ണൂര്‍ പാര്‍ട്ടിയില്‍ സംസ്ഥാന സെക്രട്ടറിക്കെതിരെ കരുനീക്കങ്ങള്‍ നടത്തുന്നവരുടെ രഹസ്യപിന്‍തുണ ടി.കെ.ഗോവിന്ദന്‍റെ പൊട്ടിത്തെറിക്ക് പിന്നിലുണ്ടെന്ന് വ്യക്തമാണ്.
പാര്‍ട്ടി നയവ്യതിയാനം ആരോപിച്ചോ സ്ഥാനാര്‍ഥിയാക്കാത്തതില്‍ വിയോജിച്ചോ അല്ല പാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരിലെ പൊട്ടിത്തെറി. പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാന്‍ ഭര്‍ത്താവായ എം.വി ഗോവിന്ദന്‍ ഗൂഡനീക്കങ്ങള്‍ നടത്തിയെന്ന ആരോപണം പാര്‍ട്ടിയുടെ നെറുകയിലേറ്റ അടിയാണ്. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള എതിര്‍ത്ത് മേല്‍കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്ചതില്ലെന്നുള്ള ആരോപണം എം.വി ഗോവിന്ദന് സ്വന്തം താല്പര്യം എന്ന ആക്ഷേപത്തിന് മൂര്‍ച്ച കൂട്ടുകയാണ്. സെക്രട്ടറിക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിക്കെതിരെ എന്ന് വ്യഖ്യാനിക്കുന്ന സിപിഎമ്മില്‍ കണ്ണൂരില്‍ നിന്നാണ് പ്രതിരോധം തീര്‍ത്ത് പ്രതികരണം വന്നത്. ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍ എന്ന് എം വി ജയരാജന്‍.
പാര്‍ട്ടി വിടുന്നതിന ്തൊട്ടുമുന്‍പും ഇ.പി ജയരാജനുമായി ടി.കെ ഗോവിന്ദന്‍ ആശയവിനിമയം നടത്തിയിരുന്നു. ടി.കെ ഗോവിന്ദനെ കടന്ന് ആക്രമിക്കാതെ മയപ്പെടുത്തിയായിരുന്നു ഇ.പി ജയരാജന്‍റെ പ്രതികരണം. എം വി ഗോവിന്ദന്‍ സെക്രട്ടറിയാ വന്നതിന് ശേഷം കണ്ണൂര്‍ പാര്‍ട്ടിയിലെ ബലാബലത്തില്‍ ഒരു വിഭാഗം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ അണി നിരന്നിട്ടുണ്ട്. എം.വി ഗോവിന്ദന്‍റെ പ്രവര്‍ത്തന ശൈലിയോടുള്ള എതിര്‍പ്പ് പി.ജയരാജനും ഇ.പി ജയരാജനും പാര്‍ട്ടികമ്മിറ്റികളില്‍ പ്രകടപിപ്പിട്ടുണ്ട്. കോടിയേരിക്ക് ശേഷം പാര്‍ട്ടിയെ കെട്ടുറപ്പോടെ നയിക്കാന്‍ ഗോവിന്ദനാവുന്നില്ലെന്നുള്ള വിമര്‍ശനനത്തിനിടെയാണ് കണ്ണൂര്‍ പാര്‍ട്ടിയിലെ പൊട്ടിത്തെറി. വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഎമ്മിന് വലിയ തലവേദന കണ്ണൂര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
പി.കെ.ശ്യാമള മത്സരിക്കാൻ അർഹതയുള്ള സ്ഥാനാർഥിയാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. താന്‍ കല്യാണം കഴിക്കുന്നതിനു മുൻപേ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എന്ന നിലയിൽ അവർ കേഡറാണ്. തന്‍റെ ഭാര്യ എന്ന തരത്തിൽ ചർച്ച നടത്തുന്നത് അവരുടെ വ്യക്തിത്വം തകർക്കാനുള്ള ബോധപൂർവ ശ്രമമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന്‍റെ പോര്‍മുഖം എന്ന അഭിമുഖ പരിപാടിയിലാണ് എം.വി ഗോവിന്ദന്‍റെ പ്രതികരണം.
അതേസമയം, ടി.കെ.ഗോവിന്ദൻ ഉയർത്തിയ വിമർശനങ്ങളെ നേരിടാൻ തന്നെയാണ് സിപിഎം തീരുമാനം. ടി.കെ.ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്നലെ കണ്ട പ്രതിഷേധ പ്രകടനം ഇതിന്റെ ഭാഗമാണ്. മലപ്പട്ടത്ത് ഇന്ന് സിപിഎം ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന പ്രകടനവും പൊതുയോഗവും നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. അതേസമയം, പി.കെ.ശ്യാമളക്കെതിരെ വീണു കിട്ടിയ വിഷയം തളിപ്പറമ്പിൽ ആയുധമാക്കാൻ കോൺഗ്രസ് അണിയറ നീക്കങ്ങൾ സജീവമാക്കുകയാണ്. എന്നാൽ, പയ്യന്നൂരിലേതിന് സമാനമായി സിപിഎം വിട്ടെത്തിയവരെ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുന്നതിനെതിരെ കോൺഗ്രസിൽ പ്രാദേശിക വികാരവും ഉയരുന്നുണ്ട്.