രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്. പത്തിൽ താഴെ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ചൊല്ലിയുള്ള ചർച്ചകളാണ് മുസ്ലിം ലീഗിനുള്ളിൽ പുരോഗമിക്കുന്നത്. കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനുണ്ട്.
സ്ഥാനാർഥി നിർണയത്തിന്റെ ഭാഗമായി നേതാക്കളും ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയും തുടരുകയാണ്. പാണക്കാട് ചേരുന്ന സംസ്ഥാന നേതൃയോഗത്തിനു ശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് നേതൃത്വം. മഞ്ചേശ്വരത്ത് എ കെ എം അഷ്റഫ്, കാസർഗോഡ് അഴീക്കോട് കരീം ചേലേരി, കൂത്തുപറമ്പിൽ ജയന്തി രാജൻ, കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ല, കുന്നമംഗലം പി കെ ഫിറോസ്, പേരാമ്പ്ര ടി.ടി. ഇസ്മായിൽ, മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി, കോട്ടയ്ക്കൽ ആബിദ് ഹുസൈൻ തങ്ങൾ, തിരൂർ കുറുക്കോളി മൊയ്തീൻ, ഏറനാട് പി കെ ബഷീർ, സങ്കട മഞ്ഞ കുഴി അലി, പെരിന്തൽമണ്ണ നജീബ് കാന്തപുരം, മണ്ണാർക്കാട് എൻ ഷംസുദ്ദീൻ, കളമശ്ശേരി വി. ഇ. അബ്ദുൽ ഗഫൂർ എന്നീ പേരുകളാണ് ധാരണയായത്. തിരുവമ്പാടി കോൺഗ്രസിന് വിട്ടു നൽകാനാണ് ഏകദേശം ധാരണയെങ്കിലും ഇനിയും ചില ചർച്ചകൾ പൂർത്തിയാക്കാനുണ്ട്. ലീഗ് അനായാസേന ജയിച്ചു കയറുന്ന സീറ്റുകളിലും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്.