സ്ഥാനാർഥിയാകാനുള്ള കടുംപിടുത്തത്തിൽ നിന്ന് അയഞ്ഞ് കെ. സുധാകരൻ എം.പി. നിർദ്ദേശിക്കുന്ന ആള്‍ക്ക് സീറ്റെന്ന ഉറപ്പ് രാഹുൽഗാന്ധിയും മല്ലികാർജുൻ ഖർഗെയും തിങ്കളാഴ്ച നേരിട്ട് നൽകും. എം.പിമാർ മത്സരിക്കേണ്ടെന്ന നിലപാട് സംസ്ഥാന നേതൃത്വം സുധാകരനെ ബോധ്യപ്പെടുത്തി. അതേസമയം എംപിമാരുടെ സമ്മർദത്തിൽ കടുത്ത അത്യപ്തിയിലാണ് ഹൈക്കമാൻഡ്.
കെ.സുധാകരന്‍ മത്സരിക്കണമെന്ന കടുംപിടുത്തം പാർട്ടിയെ വെട്ടിലാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഒന്നിച്ച് സുധാകരനെ വിളിച്ചു. എം.പിമാർ മത്സരിക്കേണ്ടെന്ന നിലപാട് എന്തുകൊണ്ടെന്ന് വിശദീകരിച്ചു. ഒരാൾക്കു മാത്രമായി ഇളവു നൽകാൻ ആകില്ല. തിങ്കളാഴ്ച ഡൽഹിയിൽ എത്തുമ്പോൾ സംസാരിക്കാം എന്നാണ് രാഹുൽഗാന്ധിയും ഖർഗെയും നൽകിയിട്ടുള്ള ഉറപ്പ്. സുധാകരൻ നിർദ്ദേശിച്ചാൽ റിജിൽ മാക്കുറ്റിയോ അമൃത രാമകൃഷ്ണനോ കണ്ണൂരിൽ സ്ഥാനാർത്ഥിയായേക്കും. എംപിമാരുടെ സമ്മർദം പാർട്ടിക്കുള്ള മുൻതൂക്കത്തിന്‍റെ ശോഭ കെടുത്തുന്നു എന്നും കാര്യങ്ങൾ നേരത്തെ ബോധ്യപ്പെടുത്തിയിട്ടും അണികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശരിയല്ലെന്നുമാണ് ഹൈക്കമാന്‍ഡിന്‍റെ വിലയിരുത്തൽ.
നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കെ.സുധാകരന്‍ എംപി ഉയര്‍ത്തിയിരുന്നത്. കണ്ണൂര്‍ തന്‍റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോണ്‍ഗ്രസ് തന്‍റെ മേല്‍വിലാസവുമാണെന്ന വൈകാരിക കുറിപ്പും സുധാകരന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വൈകാരികമായ പോസ്റ്റ് കെ.സുധാകരൻ അറിഞ്ഞതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പാർട്ടിയോട് എന്നും കൂറുള്ള നേതാവാണ് സുധാകരൻ. ജി സുധാകരന്‍റെ വിഷയം ലഘൂകരിക്കാനാണ് കെ.സുധാകരന്‍റെ വിവാദം കൊണ്ടുവന്നത്. എംപിമാർ വെള്ളിയാഴ്ചകളിൽ നാട്ടിലേക്ക് മടങ്ങുന്നത് സാധാരണമാണ് എന്നും വി.ഡി.സതീശൻ പ്രതികരിച്ചു.
പോസ്റ്റിട്ടത് സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണെന്ന് സുധാകരന്‍ നേതാക്കളെ അറിയിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ ഉള്ളടക്കം അറിഞ്ഞിരുന്നില്ലെന്നാണ് സുധാകരൻ പറയുന്നത്. ആരാണ് പോസ്റ്റ് തയ്യാറാക്കിയതെന്ന് അന്വേഷണം നടത്തുമെന്നും സുധാകരൻ നേതാക്കളെ അറിയിച്ചു.