പ്രതീകാത്മക ചിത്രം.
ഒമാനിലെ സൊഹാറില്‍ ഇറാന്‍ ഡ്രോണ്‍ ആക്രണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അല്‍ അവാഹി വ്യവസായ മേഖലയിലായിരുന്നു ആക്രമണം. പരുക്കേറ്റ 11 പേരില്‍ 10 പേര്‍ ഇന്ത്യക്കാരെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ചിലര്‍ക്ക് പരുക്കേറ്റെന്നും ഒമാന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യൻ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. നേരത്തെ പല ദിവസങ്ങളിലായി മൂന്ന് കപ്പൽ ജീവനക്കാരായ ആളുകൾ ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടിരുന്നു. ഒരു ഇന്ത്യൻ പൗരനെ കപ്പലിൽ നിന്ന് കടലിൽ വീണ് കാണാതായിട്ടുമുണ്ട്.
ഗള്‍ഫ് മേഖലയിലാകെ ഇറാന്‍ ഡ്രോണ്‍ ആക്രമണം തുടരുകയാണ്. സെന്‍ട്രല്‍ ദുബായ് മേഖലയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്തു. സൗദിയില്‍ അല്‍ ഖാജ് മേഖലയിലടക്കം ഡ്രോണ്‍ ആക്രമണശ്രമമുണ്ടായി. ഇറാനില്‍ ടെഹ്റാന്‍, ഷിറാസ്, അഹ്‍വാര്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ ആക്രമണം തുടരുകയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം. ഇസ്രയേലില്‍ ടെല്‍ അവീവിലടക്കം ഇറാന്‍ വ്യോമാക്രമണം നടത്തി.
ലബനനില്‍ സീദോനിലും തെക്കന്‍ ബെയ്റൂട്ടിലും ഇസ്രയേല്‍ ആക്രമണം രൂക്ഷമാണ്. അതിനിടെ, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഫോണില്‍ സംസാരിച്ചു. യുദ്ധം തുടങ്ങിയശേഷം നാലാം തവണയാണ് ഇരുവരും സംസാരിക്കുന്നത്.
ഇറാഖിലെ ഇര്‍ബിലില്‍ ഫഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു. ഇര്‍ബിലില്‍ ഐഎസിനെതിരെ പോരാട്ടം നടത്തുന്ന ഫ്രഞ്ച് സൈനിക ക്യാംപിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു. ഇറാന്റെ വൈദ്യുതി, എണ്ണ, ഗ്യാസ് ഉല്‍പ്പാദന മേഖലകളെ ആക്രമിച്ചാല്‍ ഗള്‍ഫിലെയാകെ ഊര്‍ജോല്‍പ്പാദന കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് റവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കിയിട്ട്. ആക്രമണം അവസാനിക്കുംവരെ ഹോര്‍മൂസ് അടഞ്ഞു തന്നെ കിടക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനായി വ്യക്തമാക്കി.