ജി സുധാകരൻ ഉയർത്തിയ വെല്ലുവിളി നേരിടാൻ പാർട്ടി അംഗങ്ങളെ ജാഗ്രതപ്പെടുത്തി സിപിഎം. സുധാകരൻ പാർട്ടിയെ വഞ്ചിച്ച് എതിർ പാളയത്തിൽ പോയി എന്ന പ്രചരണം ശക്തമാക്കാനാണ് തീരുമാനം. അതേസമയം സിപിഎം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ സുധാകരന്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിക്കുന്ന ജി.സുധാകരനെതിരെ ഇനി സൗമ്യതയുടെ സമീപനം വേണ്ട എന്ന നിലപാടാണ് പാർട്ടിക്ക്. ബ്രാഞ്ച് തലം മുതൽ സുധാകരനെതിരായ പ്രചരണം ശക്തിപ്പെടുത്തും.
വ്യക്തി അധിക്ഷേപത്തിനപ്പുറം രാഷ്ട്രീയമായി നേരിടാനാണ് ഘടകങ്ങൾക്ക് നിർദ്ദേശം. സുധാകരൻ്റെ പ്രതിഛായയെ സിപി എം സംഘടനാ സംവിധാനം കൊണ്ട് പ്രതിരോധിക്കുക എന്ന സമീപനം പാർട്ടി സ്വീകരിക്കും. ഇത്രയും നാൾ എല്ലാ പദവികളും അംഗീകാരങ്ങളും നൽകിയ പാർട്ടിയെ സുധാകരൻ വഞ്ചിച്ചു എന്ന പ്രചാരണം ശക്തമാക്കും. വർഗ വഞ്ചകൻ എന്ന വിശേഷണം നൽകി സുധാകരനെതിരെ പ്രവർത്തനം നടത്തും.
സുധാകരന്റെ വീടിന് സമീപം കുലം കുത്തികളെ വർഗവഞ്ചകൻ എന്ന് വിളിക്കും എന്നെഴുതിയ ബാനറുകളും പ്രതൃക്ഷപ്പെട്ടു. സഹോദരന്റെ രക്തസാക്ഷിത്വത്തെ സുധാകരൻ അപമാനിച്ചുവെന്ന് ഇടതു സൈബർ ഹാൻഡിലുകൾ സജീവമായി പ്രചരിപ്പിക്കുന്നുണ്ട്. പാർട്ടി അംഗങ്ങളുടെ സമ്മേളനംവിളിച്ചു ചേർത്തും വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചും പാർട്ടി സംവിധാനം ഒന്നാകെ രംഗത്തിറങ്ങും. പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും പിന്തുണ ജി. സുധാകരനില്ലെന്ന് തെളിയിക്കുകയാണ് ലക്ഷ്യം.
നാളെ വൈകിട്ട് അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതു സമ്മേളനവും പറവൂരിൽ സുധാകരന്റെ വീടിന് സമീപം സംഘടിപ്പിക്കും വി.എസിന്റെ വീടിന്റെ സമീപത്ത് നിന്ന് പ്രകടനം ആരംഭിക്കും. മൽസരിക്കുന്നതിന്സുധാകരന് യുഡിഎഫ് പിന്തുണ നേരത്തെ ലഭിച്ചിരുന്നു എന്നും സിപിഎം വിലയിരുത്തുന്നു സി പി എം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ സുധാകരൻ്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.പുന്നപ്ര പൊലീസിനാണ് സുരക്ഷാചുമതല.