എല്‍ഡിഎഫിലെ ആദ്യ പരസ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി. റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ മത്സരിക്കും. പാര്‍ട്ടിയുടെ മറ്റു സിറ്റിങ് എംഎല്‍എമാര്‍ എല്ലാവരും നിലവിലെ മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. റോഷി അഗസ്റ്റിന്‍ നയിക്കുന്ന വികസന മുന്നേറ്റ യാത്രയുടെ സമാപനസമ്മേളനം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യവെയാണ് പ്രഖ്യാപനം.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി ചർച്ച രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒന്നിലേറെ പേരുകളുള്ള നിരവധി മണ്ഡലങ്ങൾ ഉയര്‍ന്നു വന്നു . നേമത്തെ സ്ഥാനാർത്ഥിത്വത്തിന് കെ എസ് ശബരീനാഥനെ സമ്മതിപ്പിക്കാനുള്ള ശ്രമത്തിലാണ് നേത്യത്വം. പെരുമ്പാവൂരിൽ മനോജ് മൂത്തേടനായി സിറോ മലബാർ സഭ സമ്മർദം ശക്തമാക്കി. നാളെ സ്ക്രീനിംഗ് കമ്മിറ്റിയും തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും ചേരും. ആദ്യ പട്ടികയിൽ 51 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ശ്രമം. ശേഷിക്കുന്ന 20 മണ്ഡലങ്ങളിൽ 9 ഇടത്ത് ഒറ്റ പേര്.അരൂരിൽ ഷാനി മോൾ, കോഴിക്കോട് നോർത്തിൽ കെ ജയന്ത് ,
എലത്തൂരിൽ വിദ്യ ബാലകൃഷ്ണൻ, പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല, കാട്ടാക്കട മലയിൻകീഴ് വേണുഗോപാൽ, റാന്നിയിൽ പഴകുളം മധു, ഉദുമയിൽ കെ നീലകണ്ഠൻ എന്നിങ്ങനെയാണ് ഒറ്റ പേരിലേക്ക് എത്തിയ മണ്ഡലങ്ങൾ.
Also read: ‘പാർട്ടിക്ക് ഒരു കോപ്പും ഇല്ല, സുധാകരൻ വെറും ശു’; എം എം മണി
നേമത്ത് കെ എസ് ശബരിനാഥിനെ സാഹചര്യം ബോധ്യപ്പെടുത്തി മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഒപ്പം ഡിസിസി അധ്യക്ഷ സ്ഥാനവും വാഗ്ദാനം ചെയ്തതായാണ് വിവരം. നെയ്യാറ്റിൻകരയിൽ എൻ ശക്തൻ. ഡോ. ആർ വത്സലൻ, രാജേഷ് ചന്ദ്രദാസ് എന്നിങ്ങനെ 3പേരുകൾ . പാറശാലയിൽ- വിഎസ് ശിവകുമാർ, കഴക്കൂട്ടത്ത് ടി ശരത്ചന്ദ്ര പ്രസാദ്, വാമനപുരത്ത് പാലോട് രവി എന്നിവരെ മത്സരിപ്പിക്കാനാണ് ആലോചന.