നിലമ്പൂരിലെ സിപിഎം സ്വതന്ത്ര സ്ഥാനാർഥി യു. ഷറഫലി അനൗദ്യോഗികമായ പ്രചാരണം ഇന്നുമുതൽ ആരംഭിക്കുന്നു. സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ സിപിഎം നിലമ്പൂർ ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
കാൽപന്തിന് ഏറെ ആരാധകരുള്ള നാട്ടിലേക്കാണ് മുൻഫുട്ബോൾ താരത്തെ തന്നെ സ്ഥാനാർഥിയായി കളത്തിലിറക്കുന്നത്. ഫുട്ബോളിന്റെ തട്ടകമായ തെരട്ടമ്മലിൽ നിന്നെത്തുന്ന യു. ഷറഫലിക്ക് നിലമ്പൂരിൽ കോൺഗ്രസ് മുന്നേറ്റത്തെ ഡിഫൻഡ് ചെയ്ത് മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.
നിലമ്പൂരിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനിൽ, സംസ്ഥാന സമിതിയഗം പി.കെ. സൈനബ, സഫറുള്ള തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും ഇന്നുമുതൽ പ്രധാന വ്യക്തികളെ നേരിൽ കാണാനാണ് ശ്രമം. എതിർ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് എട്ടുമാസം മുൻപ് നടന്ന ഉപതിരഞ്ഞെടുപ്പ് മുതൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് നടത്തിയ പ്രവർത്തനം ഇടതു സ്ഥാനാർഥിക്ക് വെല്ലുവിളിയാണ്. പി.വി. അൻവറിനു ശേഷം സി.പി.എം നിലമ്പൂരിൽ വീണ്ടും സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണവുമായി മുന്നോട്ടു പോവുകയാണെന്ന പ്രത്യേകതയുമുണ്ട്.